ദുബായ്: അമേരിക്കന്‍ നാവിക ഉപരോധം തുടരുന്ന സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. വെടിനിര്‍ത്തല്‍ കരാറിന്റെ നഗ്‌നമായ ലംഘനമാണ് യുഎസ് നടത്തുന്നതെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫ് പറഞ്ഞു. നാവിക ഉപരോധം നിലനില്‍ക്കുമ്പോള്‍ പൂര്‍ണ്ണമായ വെടിനിര്‍ത്തല്‍ എന്ന വാക്കിന് അര്‍ത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോര്‍മുസ് കടലിടുക്ക് മുറിച്ചുകടക്കാന്‍ ശ്രമിച്ച പനാമയുടെ 'എംഎസ്സി ഫ്രാന്‍സെസ്‌ക', ലൈബീരിയന്‍ കപ്പലായ 'എപാമിനോണ്ടാസ്' എന്നിവ റെവല്യൂഷണറി ഗാര്‍ഡ്സ് പിടിച്ചെടുത്തു. നിയമലംഘനം നടത്തിയതിനാലാണ് കപ്പലുകള്‍ പിടിച്ചെടുത്തതെന്നാണ് ഇറാന്റെ വിശദീകരണം. നിലവില്‍ ഈ കപ്പലുകള്‍ ഇറാന്റെ തീരത്തേക്ക് മാറ്റിയിരിക്കുകയാണ്. ഇതിനിടെ, മറ്റൊരു ചരക്കുകപ്പലായ 'യൂഫോറിയ'യ്ക്ക് നേരെ ഇറാന്‍ സേന വെടിവെയ്പ്പ് നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
സംഘര്‍ഷം നിലനില്‍ക്കുന്നതിനിടയിലും അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ നടന്നേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കി. പാകിസ്ഥാന്‍ മധ്യസ്ഥര്‍ വഴിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പാകിസ്ഥാന്റെ ശ്രമങ്ങളെ അഭിനന്ദിച്ച ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഖാഇ, എന്നാല്‍ അമേരിക്ക പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ നീട്ടുന്നതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് എട്ട് സ്ത്രീകളുടെ വധശിക്ഷ ഇറാന്‍ മരവിപ്പിച്ചതായി ട്രംപ് അവകാശപ്പെട്ടെങ്കിലും, അത് തെറ്റായ വാര്‍ത്തയാണെന്ന് ഇറാന്‍ ജുഡീഷ്യറി പ്രതികരിച്ചു. ഇറാനിയന്‍ തുറമുഖങ്ങളിലേക്കുള്ള കപ്പലുകളെ തടയാന്‍ യുഎസ് നാവികസേന ശ്രമിക്കുമ്പോള്‍, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് തങ്ങളുടെ അനുമതി വേണമെന്നാണ് ഇറാന്റെ പക്ഷം.
കഴിഞ്ഞ ഏഴ് ആഴ്ചയായി തുടരുന്ന യുദ്ധസാഹചര്യത്തില്‍ ലോകത്തെ എണ്ണ-വാതക നീക്കത്തിന്റെ പ്രധാന കേന്ദ്രമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഏതാണ്ട് പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണ്. പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന സമാധാന ചര്‍ച്ചകളുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ആണവ പദ്ധതിയെക്കുറിച്ചും ഹോര്‍മുസ് കടലിടുക്കിനെക്കുറിച്ചും അമേരിക്ക അമിത ആവശ്യങ്ങള്‍ ഉന്നയിക്കുന്നു എന്നാണ് ഇറാന്റെ പ്രധാന പരാതി.
Related News