റിയാദ്: സൗദി അറേബ്യയില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവരെ കണ്ടെത്താനായി നടത്തിയ പരിശോധനയില്‍ ഒരാഴ്ചയ്ക്കിടെ 14,487 പേര്‍ പിടിയിലായി. ഏപ്രില്‍ 9 മുതല്‍ ഏപ്രില്‍ 15 വരെയുള്ള കാലയളവില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളെ ഏകോപിപ്പിച്ച് സുരക്ഷാ സേന നടത്തിയ സംയുക്ത പരിശോധനയിലാണ് ഇത്രയും പേര്‍ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
താമസ നിയമം ലംഘിച്ചതിന് 7,911 പേരും അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചതിന് 3,588 പേരും തൊഴില്‍ നിയമ ലംഘനത്തിന് 2,988 പേരുമാണ് പിടിയിലായത്. പിടിയിലായവരില്‍ 12,554 പേരെ ഇതിനോടകം നാടുകടത്തി. യാത്രാ രേഖകള്‍ ലഭ്യമാക്കുന്നതിനായി 21,127 പേരെ അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. നിയമലംഘകര്‍ക്ക് താമസസൗകര്യമോ ഗതാഗതമോ തൊഴിലോ നല്‍കിയ 23 പേരും പിടിയിലായി.
രാജ്യത്തേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 1,382 പേരെ അതിര്‍ത്തിയില്‍ വെച്ച് പിടികൂടി. ഇവരില്‍ 61 ശതമാനം എത്യോപ്യക്കാരും 38 ശതമാനം യെമന്‍ സ്വദേശികളുമാണ്. രാജ്യത്തിന് പുറത്തേക്ക് നിയമവിരുദ്ധമായി കടക്കാന്‍ ശ്രമിച്ച 43 പേരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയിട്ടുണ്ട്. നിലവില്‍ 35,460 പുരുഷന്മാരും 3,798 സ്ത്രീകളും ഉള്‍പ്പെടെ 39,258 വിദേശികള്‍ക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.
അനധികൃതമായി രാജ്യത്തേക്ക് കടക്കുന്നവര്‍ക്ക് അഭയമോ സഹായമോ നല്‍കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇവരെ കടത്താന്‍ ഉപയോഗിക്കുന്ന വാഹനങ്ങളും താമസസ്ഥലങ്ങളും കണ്ടുകെട്ടും.
നിയമലംഘനങ്ങളെക്കുറിച്ച് ശ്രദ്ധയില്‍പ്പെട്ടാല്‍ മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവര്‍ 911 എന്ന നമ്പറിലും, മറ്റ് മേഖലകളിലുള്ളവര്‍ 999 അല്ലെങ്കില്‍ 996 എന്നീ നമ്പറുകളിലും വിവരം അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
Related News