വാഷിംഗ്ടണ്‍/ബെയ്‌റൂട്ട്: അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ച്ചയുടെ വക്കില്‍. ലെബനനില്‍ ഇസ്രായേല്‍ നടത്തിയ അതിശക്തമായ ബോംബാക്രമണത്തില്‍ ഇതുവരെ 254 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലെബനനില്‍ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. അതേസമയം, ഇറാനുമായി ഒരു 'യഥാര്‍ത്ഥ കരാര്‍' ഉണ്ടാകുന്നത് വരെ യുഎസ് സൈന്യം പിന്മാറില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.
തിരിച്ചടിയായി ഹിസ്ബുള്ള ഇസ്രായേലിന് നേരെ റോക്കറ്റുകള്‍ വിക്ഷേപിച്ചു. ഹോര്‍മുസ് കടലിടുക്കിലെ പ്രധാന പാതയില്‍ കടല്‍ കുഴിബോംബുകള്‍ ഉള്ളതിനാല്‍ ഇറാന്‍ പകരം യാത്രാമാര്‍ഗ്ഗങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഹിസ്ബുള്ള മേധാവി നയീം ഖാസമിന്റെ വ്യക്തിഗത സെക്രട്ടറിയും മരുമകനുമായ അലി യൂസഫ് ഹര്‍ഷിയെ കൊലപ്പെടുത്തിയതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ബുധനാഴ്ച ബെയ്‌റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. നയീം ഖാസമിന്റെ ഓഫിസ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിലും അദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയിലുമാണ് ഹര്‍ഷി പ്രധാന പങ്കുവഹിച്ചിരുന്നത്.
ലെബനന്റെ പരമാധികാരം ലംഘിക്കപ്പെടരുതെന്ന് ചൈന മുന്നറിയിപ്പ് നല്‍കി. സിവിലിയന്‍മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മേഖലയിലെ സംഘര്‍ഷം തണുപ്പിക്കാന്‍ സംയമനം പാലിക്കണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാര്‍ ലെബനനിലേക്കും വ്യാപിപ്പിക്കണമെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഇവെറ്റ് കൂപ്പര്‍ ആവശ്യപ്പെട്ടു. ഇസ്രായേല്‍ ആക്രമണത്തില്‍ വലിയ തോതിലുള്ള പലായനം നടക്കുന്നത് ആശങ്കാജനകമാണെന്നും അവര്‍ വ്യക്തമാക്കി. വിഷയത്തില്‍ പ്രാദേശിക നേതാക്കളുമായി ചര്‍ച്ച നടത്താന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍ യുഎഇയില്‍ എത്തിയിട്ടുണ്ട്.
ഇസ്രായേല്‍ ആക്രമണത്തെ 'അംഗീകരിക്കാനാവാത്തത്' എന്നാണ് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ നോയല്‍ ബാരോട്ട് വിശേഷിപ്പിച്ചത്. അമേരിക്കയും ഇറാനും തമ്മിലുള്ള ദുര്‍ബലമായ സമാധാന നീക്കങ്ങളെ ഇത്തരം ആക്രമണങ്ങള്‍ തകര്‍ക്കുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ലെബനനില്‍ കഴിഞ്ഞ ദിവസം മാത്രം 890 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. മേഖലയിലെ പുതിയ സംഭവവികാസങ്ങള്‍ ലോകരാഷ്ട്രങ്ങളെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്.
ഫോട്ടോ: ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ലെബനനിലെ കെട്ടിടാവശിഷ്്്ടങ്ങള്‍ക്കിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍.
Related News