തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണപ്പാളി മോഷണക്കേസില്‍ പ്രമുഖ സിനിമാതാരം ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചെന്നൈയിലെ താരത്തിന്റെ വസതിയില്‍ വെച്ചായിരുന്നു മൊഴിയെടുപ്പ്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തനിക്ക് ദീര്‍ഘകാലത്തെ പരിചയമുണ്ടെന്ന് ജയറാം അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ശബരിമലയില്‍ വെച്ചുള്ള പരിചയമാണുള്ളതെന്നും അദ്ദേഹം പലതവണ തന്റെ വീട്ടില്‍ വന്നിട്ടുണ്ടെന്നും ജയറാം മൊഴി നല്‍കി. സ്വര്‍ണ്ണപ്പാളികള്‍ പൂജിച്ച മൂന്ന് ചടങ്ങുകളില്‍ താന്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ഇവ ശബരിമലയില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് അറിഞ്ഞിരുന്നില്ല. തന്റെ കൈയില്‍ നിന്നും പ്രതി പണമൊന്നും വാങ്ങിയിട്ടില്ല. സ്വര്‍ണ്ണപ്പാളിയില്‍ പൂജ നടത്താന്‍ സാധിച്ചത് ഭാഗ്യമായാണ് അന്ന് കരുതിയത്. ശബരിമലയിലെ സ്വര്‍ണ്ണപ്പാളി തന്റെ വീട്ടില്‍ എത്തിക്കാന്‍ പാടില്ലായിരുന്നു. അയ്യപ്പന്റെ സ്വത്ത് മോഷ്ടിച്ചിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കുമെന്നും താരം വ്യക്തമാക്കി.
അന്വേഷണത്തിലെ കണ്ടെത്തലുകള്‍
ശബരിമലയില്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വര്‍ണ്ണപ്പാളികളും ദ്വാരപാലക ശില്‍പ്പവുമാണ് പ്രതികള്‍ കടത്തിയതെന്നാണ് കണ്ടെത്തല്‍. 2019-ല്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ നടന്ന പൂജയുടെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഗായകന്‍ വീരമണി ഉള്‍പ്പെടെയുള്ളവരും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
അതേസമയം, കേസിലെ പ്രതികളുടെയും ബന്ധുക്കളുടെയും സ്വത്തുക്കളില്‍ വലിയ വര്‍ദ്ധനവുണ്ടായതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. വരുമാനത്തേക്കാള്‍ അനേകം മടങ്ങ് സ്വത്ത് ഇവര്‍ സമ്പാദിച്ചതായാണ് റെയ്ഡുകളിലെ സൂചന. ഇതിന്റെ ഉറവിടം കണ്ടെത്താന്‍ ഇഡി ഉടന്‍ ചോദ്യം ചെയ്യല്‍ ആരംഭിക്കും.
അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് പ്രതികള്‍ക്ക് തുണയാകുന്നുവെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. കട്ടിളപ്പാളി കേസില്‍ റിമാന്‍ഡ് കാലാവധി 90 ദിവസം തികയുന്നതോടെ സ്വാഭാവിക ജാമ്യത്തിനായി പ്രതികള്‍ കോടതിയെ സമീപിക്കും. ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ ജാമ്യാപേക്ഷ ഇന്ന് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. എസ്.ഐ.ടി ഇടക്കാല കുറ്റപത്രമെങ്കിലും സമര്‍പ്പിച്ചില്ലെങ്കില്‍ മുഖ്യപ്രതികളടക്കമുള്ളവര്‍ ജയില്‍ മോചിതരാകാനുള്ള സാധ്യതയേറി.
Related News