തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക അവഗണനയ്ക്കിടയിലും ജനക്ഷേമത്തിനും വികസനത്തിനും ഊന്നല്‍ നല്‍കി രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന പൂര്‍ണ്ണ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ഡിഗ്രി തലം വരെ സൗജന്യ വിദ്യാഭ്യാസം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണവും കുടിശ്ശിക വിതരണവും, എം.സി റോഡ് വികസനം തുടങ്ങി വിപ്ലവകരമായ നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. 2 മണിക്കൂറും 53 മിനിറ്റും നീണ്ടുനിന്ന പ്രസംഗം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരണമായി മാറി.
വിദ്യാഭ്യാസ രംഗത്ത് ചരിത്രനേട്ടം
കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചുകൊണ്ട് സൗജന്യ വിദ്യാഭ്യാസം ഡിഗ്രി തലം വരെയാക്കി ഉയര്‍ത്തി. സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കും. 1 മുതല്‍ 12 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി 15 കോടി രൂപയുടെ അപകട ഇന്‍ഷുറന്‍സ് പദ്ധതിയും പ്രഖ്യാപിച്ചു. ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 27.21 കോടി രൂപ അനുവദിച്ചു.
ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം
സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ, ഡി.ആര്‍ കുടിശ്ശിക പൂര്‍ണ്ണമായും നല്‍കും. ഇതിന്റെ ആദ്യ ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പവും ബാക്കി മാര്‍ച്ചിലും വിതരണം ചെയ്യും. പുതിയ ശമ്പള കമ്മീഷനെ പ്രഖ്യാപിച്ചു; മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് വാങ്ങി സമയബന്ധിതമായി ശമ്പള പരിഷ്‌കരണം നടപ്പാക്കും. ഏപ്രില്‍ മുതല്‍ അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി പ്രാബല്യത്തില്‍ വരും.
അടിസ്ഥാന സൗകര്യ വികസനം
എം.സി റോഡ് വികസനം: തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയുള്ള എം.സി റോഡ് 24 മീറ്റര്‍ വീതിയില്‍ നാലുവരിപ്പാതയാക്കും. കിഫ്ബി വഴി 5,217 കോടി രൂപ ഇതിനായി വകയിരുത്തി. കടുത്ത ഗതാഗതക്കുരുക്കുള്ള കവലകളില്‍ ബൈപ്പാസുകളും നിര്‍മ്മിക്കും.
വിഴിഞ്ഞം തുറമുഖ വികസനത്തിന് 1,000 കോടി രൂപ അനുവദിച്ചു. കൊട്ടാരക്കര ബൈപ്പാസിന് ഭൂമി ഏറ്റെടുക്കലിനായി 110.36 കോടി രൂപ അനുവദിച്ചു.
പെന്‍ഷന്‍ വര്‍ദ്ധന: കാന്‍സര്‍, ക്ഷയം, എയ്ഡ്‌സ്, കുഷ്ഠ രോഗികള്‍ എന്നിവരുടെ പെന്‍ഷന്‍ 1,000 രൂപയില്‍ നിന്ന് 2,000 രൂപയായി ഉയര്‍ത്തി. ആശ-അങ്കണവാടി പ്രവര്‍ത്തകരുടെ പ്രതിമാസ വരുമാനത്തില്‍ 1,000 രൂപയുടെ വര്‍ദ്ധനവ് വരുത്തി. മുതിര്‍ന്ന പൗരന്മാര്‍ക്കായി 'എല്‍ഡര്‍ലി ബജറ്റ്' പ്രഖ്യാപിച്ചു. റിട്ടയര്‍മെന്റ് ഹോമുകള്‍ക്കായി 30 കോടി രൂപ നീക്കിവെച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കുമായി പുതിയ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി കൊണ്ടുവരും.
അന്തരിച്ച മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ സ്മരണയ്ക്ക് വി.എസ്. സെന്റര്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. ഇതിനായി 20 കോടി രൂപ നീക്കിവെക്കും.
കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം
കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന കേന്ദ്ര നയങ്ങളെ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. ഗ്രാന്‍ഡ് വെട്ടിക്കുറച്ചും വായ്പാ പരിധി നിശ്ചയിച്ചും കേരളത്തെ ഒതുക്കാന്‍ ശ്രമിക്കുകയാണെന്നും രാജ്യത്ത് 'വോട്ട് ചോരിക്കൊപ്പം നോട്ട് ചോരിയും' നടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ അവഗണനകള്‍ക്കിടയിലും തനത് നികുതി വരുമാനത്തില്‍ 1,27,747 കോടി രൂപയുടെ അധിക വര്‍ദ്ധനവ് അഞ്ച് വര്‍ഷത്തിനിടെ ഉണ്ടാക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ അതിജീവനത്തിന്റെ അടയാളമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Related News