പെരുന്ന/ആലപ്പുഴ: കേരള രാഷ്ട്രീയവും സാമുദായിക മേഖലയും ഉറ്റുനോക്കിയ എന്‍.എസ്.എസ് - എസ്.എന്‍.ഡി.പി ഐക്യനീക്കം പരാജയപ്പെട്ടു. ഐക്യശ്രമങ്ങളില്‍ നിന്ന് പിന്മാറാന്‍ എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് ഔദ്യോഗികമായി തീരുമാനിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരം സംയുക്ത നീക്കം പ്രായോഗികമല്ലെന്നും സംഘടനയുടെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാനില്ലെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജനുവരി 18-ന് ആരംഭിച്ച ഐക്യനീക്കം വെറും ഒന്‍പത് ദിവസം കൊണ്ടാണ് അവസാനിച്ചത്. ഐക്യത്തിനായുള്ള ദൂതനായി വെള്ളാപ്പള്ളി നടേശന്‍ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ നിയോഗിച്ചതാണ് എന്‍.എസ്.എസ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്. എന്‍.ഡി.എയുടെ പ്രമുഖ നേതാവായ തുഷാര്‍ വെള്ളാപ്പള്ളി രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് എത്തുന്നതെന്ന് എന്‍.എസ്.എസ് വിലയിരുത്തി.
ബി.ജെ.പി മുന്നണിയുടെ നേതാവ് തന്നെ ഐക്യ ദൂതുമായി വരുന്നത് എന്‍.എസ്.എസിന്റെ 'സമദൂര' നിലപാടിന് തിരിച്ചടിയാകുമെന്ന് സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗിനെതിരെ വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന കടുത്ത വിമര്‍ശനങ്ങളും ഐക്യത്തിന് തടസ്സമാണെന്ന് ഡയറക്ടര്‍ ബോര്‍ഡ് നിരീക്ഷിച്ചു.
നേരത്തെ പെരുന്നയില്‍ തുഷാറിനെ മകനെപ്പോലെ സ്വീകരിക്കുമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നെങ്കിലും, ഡയറക്ടര്‍ ബോര്‍ഡിലെ ഭൂരിഭാഗം പേരും എതിര്‍പ്പറിയിച്ചതോടെ ഐക്യം ഉപേക്ഷിക്കാനുള്ള പ്രമേയം സുകുമാരന്‍ നായര്‍ തന്നെ അവതരിപ്പിക്കുകയായിരുന്നു.
എന്‍.എസ്.എസിന്റെ അപ്രതീക്ഷിത പിന്മാറ്റം എസ്.എന്‍.ഡി.പി നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. കോട്ടയത്തും ആലപ്പുഴയിലുമായി മാധ്യമങ്ങളെ കണ്ട വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും ഉടന്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. 'തല്‍ക്കാലം ഒന്നും പറയാനില്ല' എന്നായിരുന്നു ഇരുവരുടെയും നിലപാട്. ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം മാത്രമേ ഔദ്യോഗിക പ്രതികരണം ഉണ്ടാവൂ എന്ന് വെള്ളാപ്പള്ളി അറിയിച്ചു.
നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ പോരാട്ടത്തിലാണ് ഇരു സമുദായങ്ങളും ഒന്നിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ 2007-ലെ 'ജി-ഫോര്‍' സഖ്യം തകര്‍ന്നതുപോലെ, തുഷാറിന്റെ രാഷ്ട്രീയ ചായ്വും തെരഞ്ഞെടുപ്പ് കാലത്തെ അവിശ്വാസവും കാരണമായി ഇത്തവണയും ഐക്യനീക്കം പാതിവഴിയില്‍ അവസാനിച്ചു. രാഷ്ട്രീയമായ സ്വതന്ത്ര നിലപാട് നിലനിര്‍ത്താനാണ് എന്‍.എസ്.എസ് ഒടുവില്‍ മുന്‍ഗണന നല്‍കിയത്.
Related News