തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണനെ പൂന്തുറ പോലീസ് തിരുവനന്തപുരത്ത് എത്തിച്ചു. മുംബൈ വിമാനത്താവളത്തില്‍ നിന്ന് പിടിയിലായ ഇയാളെ ഇന്നലെ രാത്രിയോടെയാണ് ട്രെയിന്‍ മാര്‍ഗ്ഗം നഗരത്തില്‍ എത്തിച്ചത്. വൈദ്യപരിശോധനയ്ക്കും തെളിവെടുപ്പിനും ശേഷം പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കമലേശ്വരം സ്വദേശിനി സജിത, മകള്‍ ഗ്രീമ എന്നിവരുടെ മരണത്തിന് പിന്നാലെ ഉണ്ണികൃഷ്ണന്‍ രാജ്യം വിടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ലുക്കൗട്ട് നോട്ടീസ് ഉള്‍പ്പെടെയുള്ള പോലീസ് ജാഗ്രതയെത്തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ വെച്ച് ഇയാള്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്നുള്ള പോലീസ് സംഘം മുംബൈയിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
സജിതയും ഗ്രീമയും സയനൈഡ് കഴിച്ച് ജീവനൊടുക്കിയ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പാണ് കേസില്‍ നിര്‍ണ്ണായകമായത്. ഉണ്ണികൃഷ്ണനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഇതിലുള്ളത്. വിവാഹസമയത്ത് 200 പവന്‍ സ്വര്‍ണം നല്‍കിയിട്ടും ഉണ്ണികൃഷ്ണന് തൃപ്തിയായിരുന്നില്ല. സ്വര്‍ണം കുറഞ്ഞുപോയെന്ന് പറഞ്ഞ് നിരന്തരം ആക്ഷേപിച്ചിരുന്നതായി കുറിപ്പില്‍ പറയുന്നു. ആറ് വര്‍ഷം നീണ്ട ദാമ്പത്യത്തിലുടനീളം ഗ്രീമ ക്രൂരമായ മാനസിക പീഡനത്തിന് ഇരയായിരുന്നു.
ഗ്രീമയുടെ വിദ്യാഭ്യാസ യോഗ്യത കുറവാണെന്ന് പറഞ്ഞ് ഉണ്ണികൃഷ്ണന്‍ നിരന്തരം മാനസികമായി തളര്‍ത്തിയിരുന്നതായും സജിതയും മകളും എഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.
Related News