പാലക്കാട്: കേരളത്തിന്റെ റെയില്‍വേ വികസനത്തില്‍ നിര്‍ണ്ണായക വഴിത്തിരിവാകാന്‍ പോകുന്ന പുതിയ അതിവേഗ റെയില്‍ പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്ക് തുടക്കമായി. പദ്ധതിയുടെ ഡി.പി.ആര്‍ (വിശദമായ പദ്ധതിരേഖ) തയ്യാറാക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവില്‍ നിന്ന് വാക്കാലുള്ള അനുമതി ലഭിച്ചതായി മെട്രോമാന്‍ ഇ. ശ്രീധരന്‍ പാലക്കാട്ട് അറിയിച്ചു. ഡി.എം.ആര്‍.സിയെയാണ് (DMRC) ഡി.പി.ആര്‍ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ഫെബ്രുവരി രണ്ടാം തീയതി പൊന്നാനിയില്‍ പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിക്കും.
കെ-റെയില്‍ (സില്‍വര്‍ ലൈന്‍) പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാത്ത പശ്ചാത്തലത്തിലാണ് ഇ. ശ്രീധരന്‍ പുതിയ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ പ്രാഥമിക ചര്‍ച്ചകള്‍ക്ക് ശേഷം കേന്ദ്ര മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരുമായി ഔദ്യോഗിക ചര്‍ച്ചകള്‍ ഉടന്‍ നടക്കുമെന്നും 15 ദിവസത്തിനകം റെയില്‍വേ മന്ത്രാലയത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ 350 കി.മീ വേഗതയിലായിരുന്നു പദ്ധതിയെങ്കിലും പ്രായോഗികത കണക്കിലെടുത്ത് ഇപ്പോള്‍ 200 കിലോമീറ്ററായാണ് നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്ററാണ് പാതയുടെ ദൂരം. 21-22 സ്റ്റേഷനുകളാണുണ്ടാവുക. ഓരോ 20-25 കിലോമീറ്റര്‍ പരിധിയിലും സ്റ്റേഷനുകള്‍ വരും.
തിരുവനന്തപുരം സെന്‍ട്രല്‍, വിമാനത്താവളം, വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, അടൂര്‍, ചെങ്ങന്നൂര്‍, കോട്ടയം, വൈക്കം, എറണാകുളം (പാലാരിവട്ടം), ആലുവ, നെടുമ്പാശ്ശേരി, തൃശ്ശൂര്‍, കുന്നംകുളം, എടപ്പാള്‍, തിരൂര്‍, മലപ്പുറം (കരിപ്പൂര്‍), കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂര്‍ ആണ് സ്റ്റേഷനുകള്‍.
സ്ഥലം ഏറ്റെടുക്കുന്നതിനെതിരെയുള്ള ജനകീയ സമരങ്ങള്‍ ഒഴിവാക്കാന്‍ നൂതനമായ നിര്‍മ്മാണ രീതിയാണ് വിഭാവനം ചെയ്യുന്നത്. 70% എലിവേറ്റഡ് പാത. അതായത് തൂണുകളിലായിരിക്കും ഭൂരിഭാഗം പാതയും. ബാക്കിയുള്ള ഭാഗം തുരങ്കങ്ങളിലൂടെ കടന്നുപോകും. തൂണുകള്‍ നിര്‍മ്മിച്ച ശേഷം ബാക്കി ഭൂമി കൃഷിക്കായി ഉടമകള്‍ക്ക് വിട്ടുകൊടുക്കും. എന്നാല്‍ അവിടെ വീട് പണിയാന്‍ അനുവാദമുണ്ടാകില്ല. നിലവിലുള്ള റെയില്‍വേ പാതയുമായി ഇതിന് ബന്ധമുണ്ടാകില്ല. 'സ്റ്റാന്‍ഡേര്‍ഡ് ഗേജ്' രീതിയിലായിരിക്കും നിര്‍മ്മാണം.
ഏകദേശം 86,000 കോടി മുതല്‍ ഒരു ലക്ഷം കോടി രൂപ വരെയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ 51 ശതമാനം റെയില്‍വേ വഹിക്കും. ബാക്കി തുക കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 30,000 കോടി വീതം നല്‍കേണ്ടി വരും. തുടക്കത്തില്‍ 560 പേര്‍ക്ക് യാത്ര ചെയ്യാവുന്ന 8 കോച്ചുകളുള്ള ട്രെയിനുകളായിരിക്കും സര്‍വീസ് നടത്തുക.
അഞ്ചു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഈ പാത യാഥാര്‍ത്ഥ്യമാകുന്നതോടെ കുറഞ്ഞ ചിലവില്‍ സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ കഴിയുമെന്ന് ഇ. ശ്രീധരന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
Related News