തിരുവനന്തപുരം: രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നിടത്തെല്ലാം അവര്‍ക്ക് കരുത്തായി ഇടതുപക്ഷം കൂടെയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍ നയിച്ച 'കേരള യാത്ര'യുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാന്തപുരം മതേതരത്വത്തിന്റെ കാവലാളാണെന്നും മുഖ്യമന്ത്രി വിശേഷിപ്പിച്ചു.
വര്‍ഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് വര്‍ഗീയതയെ മറ്റൊരു വര്‍ഗീയത കൊണ്ട് നേരിടാമെന്ന ചിന്ത ആത്മഹത്യാപരമാണെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. 'ഭൂരിപക്ഷ വര്‍ഗീയതയെ നേരിടാന്‍ ന്യൂനപക്ഷ വര്‍ഗീയതയ്ക്ക് കഴിയില്ല. ഒരു വര്‍ഗീയതയോടും മൃദുസമീപനം സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. വര്‍ഗീയ ശക്തികള്‍ കേരളത്തിലില്ലാത്തതുകൊണ്ടല്ല ഇവിടെ സമാധാനമുള്ളത്, മറിച്ച് വര്‍ഗീയതയോടുള്ള സര്‍ക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കേരളത്തെ ശാന്തിതീരമായി നിലനിര്‍ത്തുന്നത്,' അദ്ദേഹം പറഞ്ഞു.
മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന നീക്കങ്ങളെ മുഖ്യമന്ത്രി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. പതിറ്റാണ്ടുകളായി താമസിക്കുന്ന ഇടങ്ങള്‍ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തുന്ന കേന്ദ്ര നീക്കം ആശങ്കാജനകമാണ്. ഹിജാബ് നിരോധനം മുതല്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വെട്ടിക്കുറയ്ക്കുന്നത് വരെ മുസ്ലിം വിഭാഗത്തെ ലക്ഷ്യമിട്ടുള്ളതാണ്. വഖഫ് ബില്ലിനെ ഇടതുപക്ഷം ശക്തമായി എതിര്‍ത്തത് ഈ നിലപാടിന്റെ ഭാഗമായാണ്. മതപരിവര്‍ത്തന നിയമം ക്രൈസ്തവരെ വേട്ടയാടാനുള്ള ആയുധമായി മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു പതിറ്റാണ്ടായി കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങളില്ലാത്തത് അഭിമാനകരമാണ്. വികസന പദ്ധതികളില്‍ ഒരു വിഭാഗത്തെയും സര്‍ക്കാര്‍ മാറ്റിനിര്‍ത്തിയിട്ടില്ല. ലൈഫ് പദ്ധതിയുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ എല്ലാ വിഭാഗങ്ങള്‍ക്കും ഒരുപോലെ ലഭ്യമാക്കി. അധികാരത്തില്‍ ചിലര്‍ ഉണ്ടായാല്‍ മാത്രമേ ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായത് ലഭിക്കൂ എന്ന പ്രചാരണം കേരളം തിരുത്തിക്കുറിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനുഷ്യരെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കാന്‍ ശ്രമിക്കുന്ന കാലത്ത്, 90-ാം വയസ്സിലും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാരുടെ പ്രവര്‍ത്തനം നാടിന്റെ ഐക്യത്തിന് വലിയ കരുത്താണ് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Related News