പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണപ്പാളി കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ ചെങ്ങന്നൂരിലെ വീട്ടിലെത്തിച്ച് എസ്.ഐ.ടി സംഘം തെളിവെടുപ്പ് നടത്തി. പത്തോളം ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ കണ്ടെത്തുകയാണ് ലക്ഷ്യം.
കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളി കടത്താന്‍ തന്ത്രി മൗനാനുവാദം നല്‍കിയതായും ഗൂഢാലോചനയില്‍ നേരിട്ട് പങ്കാളിയായതായും എസ്.ഐ.ടി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 20 വര്‍ഷമായി ഉണ്ണികൃഷ്ണന്‍ പോറ്റിയും തന്ത്രിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. ഇവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, അഴിമതി നിരോധന നിയമപ്രകാരമുള്ള പൊതുസ്വത്ത് അപഹരിക്കല്‍, പദവി ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് തന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. ചെങ്ങന്നൂരിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ സാമ്പത്തിക രേഖകള്‍ ലഭിച്ചതായാണ് സൂചന. അറസ്റ്റിലായ തന്ത്രിയെ വരും ദിവസങ്ങളില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ സ്വര്‍ണക്കൊള്ളയിലെ മറ്റ് കണ്ണികളെക്കുറിച്ചും വിവരം ലഭിക്കുമെന്ന് എസ്.ഐ.ടി പ്രതീക്ഷിക്കുന്നത്.
Related News