തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നിര്‍ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം തന്ത്രി കണ്ഠരര് രാജീവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതികളിലൊരാളായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള അടുത്ത ബന്ധവും കൊള്ളയിലെ പങ്കും വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവില്‍ ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
സ്വര്‍ണം കടത്തിയതില്‍ തനിക്ക് പങ്കില്ലെന്നാണ് തന്ത്രി മൊഴി നല്‍കിയതെങ്കിലും ഇത് അന്വേഷണ സംഘം പൂര്‍ണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. ശില്‍പങ്ങളുടെ നിറം മങ്ങിയ ഭാഗങ്ങള്‍ നന്നാക്കാന്‍ മാത്രമാണ് അനുമതി നല്‍കിയതെന്നും സ്വര്‍ണപ്പാളികള്‍ സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ അനുവാദം നല്‍കിയിട്ടില്ലെന്നും രാജീവര് വാദിച്ചു. സ്വര്‍ണം പൂശാനായി ചെന്നൈയിലേക്ക് കൊണ്ടുപോയത് തന്റെ അറിവോടെയല്ല. ശബരിമലയില്‍ വെച്ച് തന്നെ പണി പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം അന്വേഷണ സംഘത്തോട് പറഞ്ഞു.
കീഴ്ശാന്തി എന്ന നിലയിലും സ്‌പോണ്‍സര്‍ എന്ന നിലയിലുമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമുണ്ടായിരുന്നതെന്നാണ് തന്ത്രിയുടെ വിശദീകരണം. സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കടത്താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തന്ത്രിയുടെ ഒത്താശ ലഭിച്ചുവെന്നാണ് എസ്.ഐ.ടി കരുതുന്നത്. എഴുതി നല്‍കിയ അനുമതി പത്രങ്ങളിലെ അവ്യക്തതയും പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
തന്ത്രിയുടെ അറസ്റ്റോടെ കേസില്‍ കൂടുതല്‍ ഉന്നതര്‍ക്ക് പങ്കുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുമെന്നാണ് സൂചന.
Related News