തിരുവനന്തപുരം: ബിജെപി നേതൃത്വവും ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയും തമ്മിലുള്ള ശീതയുദ്ധം പാര്‍ട്ടിയില്‍ പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. കോര്‍പറേഷന്‍ സ്ഥിര സമിതി തിരഞ്ഞെടുപ്പില്‍ ശ്രീലേഖയുടെ വോട്ട് അസാധുവായതാണ് നേതൃത്വത്തെ ഏറ്റവും ഒടുവിലായി ചൊടിപ്പിച്ചത്. കൗണ്‍സിലറായി ചുമതലയേറ്റതു മുതല്‍ ശ്രീലേഖ സ്വീകരിക്കുന്ന നിലപാടുകള്‍ പാര്‍ട്ടിയെ നിരന്തരം പ്രതിരോധത്തിലാക്കുകയാണെന്ന പരാതി ഒരു വിഭാഗം നേതാക്കള്‍ക്കിടയില്‍ ശക്തമാണ്.
നഗരാസൂത്രണ സമിതി തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ സ്ലിപ്പില്‍ ഒപ്പിടാന്‍ ശ്രീലേഖ മറന്നതാണ് വോട്ട് അസാധുവാകാന്‍ കാരണമായത്. ഇത് മനഃപൂര്‍വമല്ലെന്ന് പ്രാഥമികമായി വിലയിരുത്തുന്നുണ്ടെങ്കിലും, വോട്ടിംഗ് രീതി സംബന്ധിച്ച് പാര്‍ട്ടി നല്‍കിയ പരിശീലന ക്ലാസില്‍ ശ്രീലേഖ പങ്കെടുക്കാതിരുന്നത് വീഴ്ചയായി നേതൃത്വം കാണുന്നു. പാര്‍ട്ടിയുടെ സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ ഇതുവരെ പരസ്യ പ്രതികരണത്തിന് മുതിര്‍ന്നിട്ടില്ലെങ്കിലും അസംതൃപ്തി പുകയുകയാണ്.
ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വി.കെ. പ്രശാന്ത് എംഎല്‍എയുടെ ഓഫിസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട വിഷയത്തില്‍ പാര്‍ട്ടിയില്‍ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്നത് ശ്രീലേഖയും പാര്‍ട്ടിയും തമ്മിലുള്ള അകല്‍ച്ച വര്‍ധിക്കാന്‍ കാരണമായിരുന്നു. മേയര്‍, ഡപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷമുള്ള വിജയാഘോഷങ്ങളില്‍ നിന്ന് ശ്രീലേഖ വിട്ടുനിന്നത് നേതൃത്വത്തിന് വലിയ തലവേദനയുണ്ടാക്കിയിരുന്നു. ഒടുവില്‍ മേയര്‍ വി.വി. രാജേഷ് നേരിട്ടെത്തിയാണ് ഇവരെ അനുനയിപ്പിച്ചത്.
മേയര്‍ സ്ഥാനം വാഗ്ദാനം നല്‍കിയാണ് തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടതെന്ന ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. മേയര്‍ സ്ഥാനാര്‍ത്ഥിയാക്കാത്തതിലുള്ള അമര്‍ഷമാണ് ശ്രീലേഖയുടെ പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന.
Related News