കൊച്ചി: മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ (74) ഖബറടക്കം നാളെ (ബുധന്‍) രാവിലെ പത്തു മണിക്ക് ആലങ്ങാട് ജുമാ: മസ്ജിദ് ഖബറിസ്ഥാനില്‍ നടക്കും. കാന്‍സര്‍ രോഗബാധിതനായി ചികിത്സയിലായിരുന്ന ഇബ്രാഹിം കുഞ്ഞ് ഇന്നു വൈകുന്നേരം മൂന്നരയോടെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. കളമശ്ശേരി നജാത്ത് പബ്ലിക്ക് സ്‌കൂളില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹം രാത്രി വീട്ടിലെത്തിച്ചു. നാളെ രാവിലെ 9 മണിക്ക് ഭൗതിക ശരീരം വീട്ടില്‍നിന്ന് എടുക്കും, 10 മണിക്ക് ആലങ്ങാട് ജുമാ: മസ്ജിദ് കബര്‍സ്ഥാനില്‍ ഖബറടക്കും.
വി.കെ ഇബ്രാഹിം കുഞ്ഞിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നാലുതവണ എം.എല്‍.എയും രണ്ടുതവണ മന്ത്രിയുമായിരുന്ന ഇബ്രാഹിം കുഞ്ഞ് മധ്യ കേരളത്തിലെ മുസ്ലിം ലീഗിന്റെ ശബ്ദമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ട്രേഡ് യൂണിയന്‍ രംഗത്തും സജീവമായി പ്രവര്‍ത്തിച്ചിരുന്ന നേതാവാണ് ഇബ്രാഹിം കുഞ്ഞെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. തങ്ങള്‍ക്ക് എല്ലാവര്‍ക്കും പ്രിയങ്കരനായ സഹപ്രവര്‍ത്തകനും ജ്യേഷ്ഠ സഹോദരനുമായിരുന്നു വി.കെ ഇബ്രാഹിംകുഞ്ഞ് എന്ന് വി.ഡി. സതീശന്‍ അനുസ്മരിച്ചു.
മധ്യകേരളത്തില്‍ മുസ്ലിം ലീഗിന്റെ കരുത്തുറ്റ നേതാവും ഐക്യജനാധിപത്യ മുന്നണിയുടെ ജില്ലയിലെ മുഖവുമായിരുന്നു അദ്ദേഹം. പഴയ മട്ടാഞ്ചേരിയെയും ഇപ്പോഴത്തെ കളമശേരിയെയും നിരവധി തവണ പ്രതിനിധീകരിച്ച ജനകീയ എം.എല്‍.എ. സൗമ്യമായി ഇടപെടുകയും സ്നേഹ ബന്ധങ്ങള്‍ നിലനിര്‍ത്തുകയും ചെയ്തിരുന്ന രാഷ്ട്രീയ നേതാവായിരുന്നു വി.കെ. ഇബ്രാഹിം കുഞ്ഞ്. വ്യവസായ- പൊതുമരാമത്ത് വകുപ്പുകളുടെ ചുമതല ലഭിച്ചപ്പോള്‍ മികച്ച മന്ത്രിയായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. മുസ്ലീംലീഗ് ജില്ലാ അധ്യക്ഷനായിരുന്ന കാലത്ത് ജില്ലയില്‍ ഐക്യജനാധിപത്യ മുന്നണിയെ ഊര്‍ജസ്വലതയോടെ മുന്നില്‍ നിന്ന് നയിക്കാന്‍ അദ്ദേഹവുമുണ്ടായിരുന്നു. യു.ഡി.എഫ് കുടുംബത്തിലെ ഒരു അംഗത്തെയാണ് നഷ്ടമായതെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
Related News