തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മുന്‍ മന്ത്രിയും എല്‍.ഡി.എഫ് നേതാവുമായ ആന്റണി രാജു എം.എല്‍.എ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് സുപ്രധാന വിധി. കേസിലെ ഒന്നാം പ്രതിയായ മുന്‍ കോടതി ജീവനക്കാരന്‍ കെ.എസ്. ജോസും കുറ്റക്കാരനാണെന്ന് ജഡ്ജി റൂബി ഇസ്മാഈല്‍ കണ്ടെത്തി.
ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, പൊതുസേവകന്റെ നിയമലംഘനം, വിശ്വാസ വഞ്ചന , വ്യാജരേഖ ചമയ്ക്കല്‍, പൊതുവായ ഉദ്ദേശ്യത്തോടെയുള്ള കുറ്റകൃത്യം എന്നീ ആറ് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്. ഇതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചനയുമായി ബന്ധപ്പെട്ട 409-ാം വകുപ്പ് പ്രകാരം പത്ത് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാം. അതേസമയം, മൂന്ന് വകുപ്പുകള്‍ കോടതി ഒഴിവാക്കിയിട്ടുണ്ട്.
കേസിന്റെ പശ്ചാത്തലം: 1990-ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ മയക്കുമരുന്നുമായി പിടിയിലായ ഓസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷിക്കാന്‍ വേണ്ടി കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നതാണ് കേസ്. അന്ന് പ്രതിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസുമായി ചേര്‍ന്ന് തൊണ്ടിമുതല്‍ മാറ്റിയെന്ന് പോലീസ് കണ്ടെത്തി. മാറ്റിവെച്ച അടിവസ്ത്രം പ്രതിക്ക് പാകമല്ലെന്ന് കണ്ട് ഹൈക്കോടതി അന്ന് പ്രതിയെ വിട്ടയച്ചിരുന്നു.
36 വര്‍ഷത്തെ കാത്തിരിപ്പ് പതിറ്റാണ്ടുകളോളം നിയമക്കുരുക്കില്‍ കിടന്ന കേസില്‍ വിചാരണ വേഗത്തിലാക്കാന്‍ ഹൈക്കോടതിയും സുപ്രീം കോടതിയും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ആന്റണി രാജു നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളിയതോടെയാണ് വിധിയിലേക്കുള്ള വഴി തെളിഞ്ഞത്.
ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന പരമോന്നത കോടതിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. കേരള നിയമസഭയിലെ സിറ്റിംഗ് എം.എല്‍.എ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചര്‍ച്ചയായിട്ടുണ്ട്.
Related News