കൊച്ചി: ഓണ്‍ലൈന്‍ ലേല ആപ്പായ 'സേവ് ബോക്‌സുമായി' ബന്ധപ്പെട്ട നിക്ഷേപത്തട്ടിപ്പ് കേസില്‍ സിനിമാ നടന്‍ ജയസൂര്യക്കെതിരെ നിര്‍ണ്ണായക കണ്ടെത്തലുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസിലെ മുഖ്യപ്രതി സ്വാതിക് റഹീമിന്റെ അക്കൗണ്ടില്‍ നിന്ന് ജയസൂര്യയുടെയും ഭാര്യ സരിതയുടെയും അക്കൗണ്ടുകളിലേക്ക് ഏകദേശം ഒരു കോടിയോളം രൂപ എത്തിയതായാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് ജനുവരി ഏഴിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടന് ഇ.ഡി നോട്ടീസ് നല്‍കി.
കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലമാണ് ഈ തുകയെന്നാണ് ജയസൂര്യയുടെ പ്രാഥമിക മൊഴി. എന്നാല്‍, തട്ടിപ്പിലൂടെ സമ്പാദിച്ച പണമാണ് ഇതെന്നു തെളിഞ്ഞാല്‍ തുക കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്ക് ഇ.ഡി നീങ്ങും. ഡിസംബര്‍ 29-ന് ജയസൂര്യയെയും ഭാര്യയെയും ഇ.ഡി ചോദ്യം ചെയ്തിരുന്നുവെങ്കിലും സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരാത്ത സാഹചര്യത്തിലാണ് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇടപാടുകളുടെ പൂര്‍ണ്ണമായ രേഖകള്‍ ഹാജരാക്കാനും നിര്‍ദ്ദേശമുണ്ട്.
ഇന്ത്യയിലെ ആദ്യ 'ബിഡ്ഡിങ് ആപ്പ്' എന്ന് പ്രചരിപ്പിച്ചായിരുന്നു തൃശൂര്‍ സ്വദേശി സ്വാതിക് റഹീം സേവ് ബോക്‌സ് പുറത്തിറക്കിയത്. ഫോണ്‍, ലാപ്‌ടോപ്പ് തുടങ്ങിയവ കുറഞ്ഞ വിലയ്ക്ക് ലേലത്തിലൂടെ സ്വന്തമാക്കാമെന്നായിരുന്നു വാഗ്ദാനം. ലേലത്തില്‍ പങ്കെടുക്കാന്‍ പണം നല്‍കി വെര്‍ച്വല്‍ കോയിനുകള്‍ വാങ്ങണം. ഇതിലൂടെ ലഭിക്കുന്ന പണം കമ്പനി കൈക്കലാക്കുകയും ലേലത്തില്‍ തോല്‍ക്കുന്നവര്‍ക്ക് പണം നഷ്ടപ്പെടുകയും ചെയ്യുന്ന രീതിയായിരുന്നു ഇത്.
സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ 2023-ല്‍ സ്വാതിക് റഹീമിനെ തൃശൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ നഷ്ടപ്പെട്ട നൂറുകണക്കിന് നിക്ഷേപകര്‍ ഉണ്ടെന്നാണ് കരുതുന്നത്.
ആപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചതും ബ്രാന്‍ഡ് അംബാസഡറായതും ജയസൂര്യയായിരുന്നു. ജയസൂര്യയുടെ സാന്നിധ്യം ആപ്പിന് വലിയ വിശ്വാസ്യത നല്‍കുകയും കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയാകാന്‍ കാരണമാവുകയും ചെയ്തു. സ്വാതിക റഹീമിന് സിനിമാ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ടായിരുന്നതിനാല്‍ കൂടുതല്‍ താരങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും ഇ.ഡി പരിശോധിക്കുന്നുണ്ട്. തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞുകൊണ്ടാണോ ജയസൂര്യ ഇതിന്റെ ഭാഗമായതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
Related News