തിരുവനന്തപുരം: കേരളത്തിലെ ആറ് കോര്‍പറേഷനുകളിലും പുതിയ മേയര്‍മാര്‍ അധികാരമേറ്റു. നാലിടത്ത് യു.ഡി.എഫ് വ്യക്തമായ ആധിപത്യം പുലര്‍ത്തിയപ്പോള്‍, തിരുവനന്തപുരത്ത് ബി.ജെ.പി ചരിത്രത്തിലാദ്യമായി മേയര്‍ സ്ഥാനം കരസ്ഥമാക്കി. ഇടതുമുന്നണിക്ക് കോഴിക്കോട് കോര്‍പറേഷന്‍ മാത്രമാണ് നിലനിര്‍ത്താനായത്.
തിരുവനന്തപുരത്ത് ചരിത്ര വിജയം നേടിയ ബി.ജെ.പി കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നുള്ള വി.വി. രാജേഷിനെ നാടകീയമായാണ് മേയറായി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെട്ടിരുന്ന ശ്രീലേഖയുടെ പ്രതിഷേധം പാര്‍ട്ടിക്ക് തലവേദനയായിട്ടുണ്ട്. ആശാനാഥാണ് ഡെപ്യൂട്ടി മേയര്‍.
കൊച്ചിയിലെ 'രണ്ടര വര്‍ഷം' ഫോര്‍മുല പ്രകാരം: വി.കെ. മിനിമോള്‍ ആദ്യ രണ്ടര വര്‍ഷം ഭരണത്തിന് നേതൃത്വം നല്‍കും. തുടര്‍ന്ന് ഷൈനി മേയറാകും. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കനുസരിച്ചാണ് ഇവിടെ പദവികള്‍ പങ്കുവെച്ചത്. ഡെപ്യൂട്ടി മേയര്‍പദവിയും രണ്ടുപേര്‍ക്കാണ് നല്‍കുന്നത്. മിനിമോളുെട കാലയളവില്‍ ദീപക് ജോയിയും ഷൈനിയുടെ കാലയളവില്‍ കെ.വി.പി. കൃഷ്ണകുമാറും ഡെപ്യൂട്ടി മേയറാവും.
പണം വാങ്ങി മേയര്‍ പദവി വിറ്റെന്ന ലാലി ജെയിംസിന്റെ ആരോപണങ്ങള്‍ക്കിടയിലും 35 വോട്ടുകള്‍ നേടി ഡോ. നിജി ജസ്റ്റിന്‍ അധികാരമേറ്റു. തന്നെ അച്ചടക്കം പഠിപ്പിക്കാന്‍ വരേണ്ടെന്ന നിലപാടിലാണ് ലാലി ജെയിംസ്.
കൊല്ലത്ത് കോണ്‍ഗ്രസ് തരംഗം: ചരിത്രത്തിലാദ്യമായി കൊല്ലം കോര്‍പറേഷന്‍ പിടിച്ചെടുത്ത യു.ഡി.എഫ്, ഐ.എന്‍.ടി.യു.സി നേതാവ് എം.കെ. ഹഫീസിനെ മേയറായി തിരഞ്ഞെടുത്തു. വോട്ടെടുപ്പില്‍ നിന്ന് ബി.ജെ.പി വിട്ടുനിന്നു.
കോഴിക്കോട് ശക്തമായ പോരാട്ടത്തിനൊടുവില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിലൂടെയാണ് എല്‍ഡിഎഫിലെ ഒ. സദാശിവന്‍ മേയറായത്. ഇവിടെയും ബി.ജെ.പി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
കണ്ണൂരില്‍ യു.ഡി.എഫിലെ അഡ്വ. പി. ഇന്ദിര 36 വോട്ടുകള്‍ നേടി വിജയിച്ചു. ലീഗിലെ കെ.പി. താഹിറാണ് ഡെപ്യൂട്ടി മേയര്‍.
Related News