തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം, ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസ്, വെള്ളാപ്പള്ളി നടേശനുമായുള്ള കാര്‍ യാത്ര, സംസ്ഥാനത്തെ പുതിയ തിരിച്ചറിയല്‍ രേഖ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തന്റെ ഔദ്യോഗിക കാറില്‍ കയറ്റിയതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. പമ്പയിലെ പരിപാടിക്കിടെ നടന്നുപോകാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അദ്ദേഹത്തെ കാറില്‍ കയറ്റിയത്. 'വെള്ളാപ്പള്ളി തൊട്ടുകൂടാന്‍ പറ്റാത്ത ആളല്ലല്ലോ' എന്ന് ചോദിച്ച മുഖ്യമന്ത്രി, ഒരേ പ്രായക്കാരായ വ്യക്തികള്‍ എന്ന നിലയില്‍ അദ്ദേഹത്തെ ആദരിക്കുന്നതില്‍ അപാകതയില്ലെന്നും വ്യക്തമാക്കി. വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍, വെള്ളാപ്പള്ളിയുടെ വിമര്‍ശനം ന്യൂനപക്ഷങ്ങള്‍ക്കെതിരെയല്ലെന്നും മുസ്ലിം ലീഗിനെതിരെയാണെന്നും അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണച്ചു.
പൗരത്വ പ്രതിരോധത്തിന് 'നേറ്റിവിറ്റി കാര്‍ഡ്'
സംസ്ഥാനത്ത് പുതിയ തിരിച്ചറിയല്‍ രേഖ നടപ്പിലാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച 'നേറ്റിവിറ്റി കാര്‍ഡ്' നല്‍കും. പൗരത്വ വിഷയത്തിലുള്ള കേരളത്തിന്റെ പ്രതിരോധമായാണ് ഈ നീക്കം. ഇതിന് നിയമ പ്രാബല്യം നല്‍കുന്നതിനായി കരട് നിയമം തയ്യാറാക്കും.
ശബരിമല സ്വര്‍ണ്ണക്കൊള്ളയും തദ്ദേശ തിരഞ്ഞെടുപ്പും
ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയം തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തിരിച്ചടിയായിട്ടില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ബി.ജെ.പി ഭരിച്ചിരുന്ന പന്തളം നഗരസഭയും കൊടുങ്ങല്ലൂരും എല്‍.ഡി.എഫ് പിടിച്ചെടുത്തത് ശബരിമല വിഷയം ബാധിച്ചില്ല എന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സ്വര്‍ണ്ണക്കേസിലെ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിയും ഗോവര്‍ദ്ധനും സോണിയ ഗാന്ധിയുള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു.
കാരള്‍ സംഘത്തിനു നേരെയുണ്ടായ സംഘപരിവാര്‍ ആക്രമണത്തെ മുഖ്യമന്ത്രി അപലപിച്ചു
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെ നടക്കുന്ന സംഘപരിവാര്‍ ആക്രമണങ്ങളെ മുഖ്യമന്ത്രി അപലപിച്ചു. ഉത്തര്‍പ്രദേശിലെ സാഹചര്യങ്ങളും പാലക്കാട് കാരള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണവും അദ്ദേഹം പരാമര്‍ശിച്ചു. മതവിവേചനം വളര്‍ത്തുന്ന സ്‌കൂളുകള്‍ക്കെതിരെ നടപടിയെടുക്കും. വാളയാറില്‍ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശിയുടെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ വോട്ട് കച്ചവടം നടത്തിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ പോരായ്മകള്‍ പരിശോധിച്ച് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുമായി വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സമവായമുണ്ടാക്കിയത് സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമാണെന്നും സര്‍വകലാശാലകളിലെ സംഘര്‍ഷം ഒഴിവാക്കാനാണ് ഇത്തരമൊരു നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related News