പാലക്കാട്: അട്ടപ്പള്ളത്ത് ഛത്തീസ്ഗഢ് സ്വദേശി രാംനാരായണ്‍ (31) ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. രാംനാരായണിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് പ്രതികള്‍ മര്‍ദ്ദിച്ചതെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
മണിക്കൂറുകളോളം നീണ്ട ക്രൂരമായ പീഡനമാണ് രാംനാരായണ്‍ അനുഭവിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് മുന്നോടിയായുള്ള പരിശോധനയില്‍ തല മുതല്‍ കാല്‍ വരെ 40-ഓളം മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വടി ഉപയോഗിച്ച് തലയിലും മുതുകിലും നിരന്തരം അടിച്ചു. നിലത്തുവീണ യുവാവിന്റെ നെഞ്ചത്തും ഇടുപ്പിലും മുഖത്തും ആഞ്ഞു ചവിട്ടി. മൃതദേഹം നിലത്തിട്ട് വലിച്ചിഴച്ചതിന്റെ പാടുകള്‍ ശരീരത്തിലുണ്ട്. മര്‍ദ്ദനം തടയാന്‍ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ ആക്രമണം തുടര്‍ന്നത്.
കൊലപാതകത്തിന് പിന്നില്‍ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമാണെന്ന് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. കൊല്ലപ്പെട്ട യുവാവ് ബംഗ്ലാദേശിയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ആര്‍.എസ്.എസ് നേതാക്കളാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത 15-ഓളം പേരില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സി. പ്രസാദ് (34), സി. മുരളി (38), കെ. ബിബിന്‍ (30), അനന്തന്‍ (55), എ. അനു (38) എന്നിവരാണ് പിടിയിലായത്. ഇവരില്‍ ഒരാള്‍ 15-ഓളം കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ക്രിമിനലാണ്. മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു. സംഭവസ്ഥലത്ത് സ്ത്രീകളുടെ സാന്നിധ്യമുണ്ടായിരുന്നതായും അവര്‍ക്ക് മര്‍ദ്ദനത്തില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും അന്വേഷണസംഘം അറിയിച്ചു.
രാംനാരായണിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയില്‍ കുറയാത്ത ധനസഹായം നല്‍കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായവും പരിഗണനയിലാണ്. കുടുംബവുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ സമ്മതിച്ചു. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംഭവത്തില്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍ കേരളത്തോട് കൂടുതല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ട്. 'കള്ളന്‍' എന്ന് ആരോപിച്ചാണ് പ്രതികള്‍ രാംനാരായണിനെ തടഞ്ഞുനിര്‍ത്തിയതെങ്കിലും പിന്നീട് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചായിരുന്നു ക്രൂരമായ ആക്രമണം.
Related News