കൊച്ചി: മലയാള സിനിമയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ക്കുകയും മധ്യവര്‍ഗ ജീവിതത്തിന്റെ പൊള്ളത്തരങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ വരച്ചുകാട്ടുകയും ചെയ്ത അതുല്യ പ്രതിഭ ശ്രീനിവാസന്‍ (69) ഓര്‍മയായി. നാലര പതിറ്റാണ്ടിലേറെ നീണ്ട വിസ്മയകരമായ സിനിമാ ജീവിതത്തിന് അന്ത്യം കുറിച്ച്, ഉദയംപേരൂര്‍ കണ്ടനാടുള്ള വീട്ടുവളപ്പില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികദേഹം സംസ്‌കരിച്ചു. പ്രിയ കലാകാരനെ അവസാനമായി ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തിയ ജനസാഗരം സാക്ഷിയാകവെ, മക്കളായ വിനീതും ധ്യാനും ചേര്‍ന്ന് ചിതയക്ക് തീ കൊളുത്തി.
രോഗബാധിതനായി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ചയായിരുന്നു അന്ത്യം. ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം ഉദയംപേരൂരിലെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ സിനിമ-രാഷ്ട്രീയ-സാമൂഹിക മേഖലയിലെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ ടൗണ്‍ഹാളിലെത്തി പ്രണാമമര്‍പ്പിച്ചു. സംസ്‌കാര ദിനത്തില്‍ തമിഴ് നടന്‍ സൂര്യ, നടന്മാരായ ജഗദീഷ്, ഗോകുല്‍ സുരേഷ്, ഇന്ദ്രന്‍സ്, പൃഥ്വിരാജ് സുകുമാരന്‍, നിവിന്‍ പോളി നടിമാരായ പാര്‍വതി, നമിത പ്രമോദ്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ശ്രീനിവാസന്റെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരു
1956 ഏപ്രിലില്‍ കണ്ണൂരിലെ പാട്യത്ത് ജനിച്ച ശ്രീനിവാസന്‍, ചെന്നൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിന് ശേഷമാണ് വെള്ളിത്തിരയിലെത്തുന്നത്. 1977-ല്‍ 'മണിമുഴക്കം' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം, പിന്നീട് അഭിനയത്തിലും തിരക്കഥയിലും സംവിധാനത്തിലും ഒരേപോലെ തിളങ്ങി. മലയാളിയുടെ സ്വഭാവ വൈകല്യങ്ങളെ ഇത്രമേല്‍ സത്യസന്ധമായി പരിഹസിച്ച മറ്റൊരു എഴുത്തുകാരന്‍ സിനിമയിലുണ്ടാകില്ല.
മലയാളിയുടെ സ്വീകരണമുറികളില്‍ ദാസനായും വിജയനായും തളത്തില്‍ ദിനേശനായും കുശവനായും ശ്രീനിവാസന്‍ ഇനിയുമേറെക്കാലം ജീവിക്കും. ആ തൂലിക ബാക്കിവെച്ചുപോയ നിരീക്ഷണങ്ങളും ആ മുഖം സമ്മാനിച്ച ചിരികളും മലയാളസിനിമ ഉള്ളിടത്തോളം കാലം മരിക്കില്ല.
Related News