കൊച്ചി: ഹാസ്യത്തിലൂടെയും മൂര്‍ച്ചയുള്ള ആക്ഷേപഹാസ്യത്തിലൂടെയും മലയാളിയുടെ ചിന്തകളെ സ്വാധീനിച്ച അതുല്യ കലാകാരന്‍ ശ്രീനിവാസന് സിനിമാലോകവും കേരളവും കണ്ണീരോടെ വിടചൊല്ലുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം 69-ാം വയസ്സില്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്.
എറണാകുളം ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം ഭൗതികശരീരം ഉദയംപേരൂരിലെ വീട്ടിലെത്തിച്ചു. പ്രിയതാരത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ തമിഴ്-മലയാള സിനിമാ മേഖലയിലെ പ്രമുഖരും രാഷ്ട്രീയ നേതാക്കളും ആയിരക്കണക്കിന് ആരാധകരും ടൗണ്‍ഹാളിലേക്ക് ഒഴുകിയെത്തി.
സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് ഉദയംപേരൂരിലെ വീട്ടുവളപ്പില്‍ നടക്കും. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളും സത്യന്‍ അന്തിക്കാട്, രഞ്ജി പണിക്കര്‍, ആന്റണി പെരുമ്പാവൂര്‍, രമേഷ് പിഷാരടി തുടങ്ങി സിനിമാ ലോകത്തെ വലിയൊരു നിര തന്നെ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. പിതാവിന്റെ വിയോഗവാര്‍ത്തയറിഞ്ഞ് വിദേശത്തും മറ്റുമായിരുന്ന മക്കളായ വിനീതും ധ്യാനും യാത്രകള്‍ റദ്ദാക്കി ഉടന്‍ കൊച്ചിയിലെത്തി.
കണ്ണൂര്‍ സ്വദേശിയാണെങ്കിലും പിന്നീട് കൊച്ചി ഉദയംപേരൂരിലേക്ക് താമസം മാറിയ ശ്രീനിവാസന്‍, 1976-ല്‍ 'മണിമുഴക്കം' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. 1984-ല്‍ 'ഓടരുതമ്മാവാ ആളറിയാം' എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്ത് എന്ന നിലയില്‍ തൂലിക ചലിപ്പിച്ചു തുടങ്ങി. 'വടക്കുനോക്കിയന്ത്രം' (1989) എന്ന ഹിറ്റ് ചിത്രത്തിലൂടെ സംവിധായകനായി. മലയാള രാഷ്ട്രീയത്തെ ഇന്നും വിറപ്പിക്കുന്ന 'സന്ദേശം' എന്ന ആക്ഷേപഹാസ്യ ചിത്രം അദ്ദേഹത്തിന്റെ പ്രതിഭയുടെ സാക്ഷ്യപത്രമാണ്. അദ്ദേഹം എഴുതി സംവിധാനം ചെയ്ത 'വടക്കുനോക്കിയന്ത്രം', 'ചിന്താവിഷ്ടയായ ശ്യാമള' എന്നീ ചിത്രങ്ങള്‍ ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
ചിരിക്കൊപ്പം ചിന്തയും വിളക്കിചേര്‍ത്ത ശ്രീനിവാസന്റെ വിയോഗം മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്.
Related News