കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മുസ്ലിം വനിതകളെയും പെണ്‍കുട്ടികളെയും വ്യാപകമായി ഉപയോഗിച്ചതിനെതിരെ കാന്തപുരം വിഭാഗം രംഗത്ത്. മുസ്ലിം സ്ത്രീകളെ വോട്ട് പിടിക്കാന്‍ തെരുവിലിറക്കിയതും പ്രകടനങ്ങളില്‍ 'പ്രദര്‍ശിപ്പിച്ചതും' ജമാഅത്തെ ഇസ്ലാമിയാണെന്ന് കാന്തപുരം വിഭാഗം നേതാവ് റഹ്‌മത്തുല്ല സഖാഫി എളമരം വിമര്‍ശിച്ചു. സമൂഹമാധ്യമമായ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഈ വിഷയത്തില്‍ പ്രതികരിച്ചത്.
സ്ത്രീകളെ രാഷ്ട്രീയ പ്രകടനങ്ങളില്‍ ഇറക്കുന്ന രീതിക്കെതിരെ ചരിത്രപരമായ വസ്തുതകള്‍ ചൂണ്ടിക്കാട്ടിയാണ് റഹ്‌മത്തുല്ല സഖാഫി നിലപാടെടുത്തത്. 'ബാഫഖി തങ്ങളുടെ കാലത്ത് എം.ഇ.എസ്. സ്ത്രീകളെ റോഡിലിറക്കിയപ്പോള്‍ ലീഗ് അവരുമായുള്ള ബന്ധം തന്നെ വിച്ഛേദിച്ചിരുന്നു. സ്ത്രീകള്‍ക്ക് സംവരണം വന്നതിന് ശേഷവും ലീഗ് അവരെ പ്രകടനത്തിനും മറ്റും ഇറക്കിയിരുന്നില്ല.' എന്നാല്‍ നിലവില്‍ 'വെല്‍ഫെയര്‍ പാര്‍ട്ടി സംസ്‌കാരം' മുഖ്യധാരാ മുസ്ലിം രാഷ്ട്രീയ പാര്‍ട്ടികളെയും സ്വാധീനിക്കുന്ന കാഴ്ചയാണ് വ്യാപകമായി കണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തുറന്ന വാഹനങ്ങളില്‍ കയറി കൗമാരക്കാരികളായ മുസ്ലിം പെണ്‍കുട്ടികള്‍ ഡാന്‍സ് ചെയ്തു നീങ്ങുന്ന കാഴ്ചയെങ്ങും ദൃശ്യമായിരുന്നു. മറ്റു സമുദായങ്ങളിലെ പെണ്‍കുട്ടികള്‍ തീരെ കുറവായിരുന്നു എന്നതും ശ്രദ്ധേയമാണെന്ന്് അദ്ദേഹം പറഞ്ഞു.
ഇത്തരം നീക്കങ്ങള്‍ രാഷ്ട്രീയ അതിക്രമങ്ങള്‍ തെരുവുകളില്‍നിന്ന് വീടുകളിലേക്ക് കൂടി പടരാനും സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെടാനും വഴിവെക്കും. ചെറിയ കുട്ടികളെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിക്കുന്നത്, സമൂഹം അവരോട് കാണിച്ചിരുന്ന ദയയും അനുകമ്പയും ഇല്ലാതാക്കും. പൂര്‍വികര്‍ കാത്തു സൂക്ഷിച്ചുപോന്ന സാംസ്‌കാരിക തനിമ നശിപ്പിച്ചാല്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related News