ന്യൂഡല്‍ഹി: വിവാദമായി മാറിയ എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നതില്‍ നിന്ന് ശശി തരൂര്‍ എം.പി പിന്മാറി. ഇന്ന് വൈകിട്ട് ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് പുരസ്‌കാരം സമര്‍പ്പിക്കാനിരിക്കെയാണ് അപ്രതീക്ഷിത പിന്‍മാറ്റം. പുരസ്‌കാര പ്രഖ്യാപനത്തെക്കുറിച്ച് തരൂരിനെയോ അദ്ദേഹത്തിന്റെ ഓഫീസിനെയോ ഔദ്യോഗികമായി അറിയിച്ചിരുന്നില്ലെന്നാണ് എം.പി ഓഫീസ് വിശദീകരിച്ചത്.
മാധ്യമങ്ങളിലൂടെയാണ് അവാര്‍ഡിനെകുറിച്ച് അറിഞ്ഞതെന്നാണ് ശശി തരൂരിന്റെ ഓഫീസ് വിശദീകരണം. പുരസ്‌കാരം പ്രഖ്യാപിച്ചതിനെക്കുറിച്ച് എം.പി.യെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് ശശി തരൂരിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. പുരസ്‌കാര വാര്‍ത്ത തരൂര്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നു പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കില്ലെന്നും ഓഫീസ് അറിയിച്ചു.
എന്നാല്‍, പുരസ്‌കാര പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തരൂര്‍ ഓഫീസിന്റെ വാദങ്ങള്‍ നിഷേധിച്ച് എച്ച്ആര്‍ഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണന്‍ രംഗത്തെത്തി. പുരസ്‌കാരത്തെക്കുറിച്ച് ശശി തരൂരിനെ അറിയിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.
ജൂറി ചെയര്‍മാന്‍ തരൂരിന്റെ വീട്ടില്‍ നേരിട്ട് പോയി അവാര്‍ഡിനെക്കുറിച്ച് സംസാരിച്ചു. തന്റെ കൂടെ അവാര്‍ഡ് വാങ്ങുന്നവരുടെ ലിസ്റ്റ് തരൂര്‍ ചോദിച്ചു വാങ്ങുകയും ചെയ്തിരുന്നു. പരിപാടിയിലേക്ക് വരാമെന്ന് തരൂര്‍ സമ്മതിച്ചിരുന്നു. ഇത് ഒരു മാസം മുന്‍പ് തുടങ്ങിയ പ്രക്രിയയാണെന്നും അദ്ദേഹം വിശദീകരിച്ചു.
പുരസ്‌കാര വിവാദം കോണ്‍ഗ്രസിനുള്ളിലും ചര്‍ച്ചയായി. സവര്‍ക്കര്‍ അവാര്‍ഡ് ഒരു കോണ്‍ഗ്രസുകാരനും സ്വീകരിക്കാന്‍ പാടില്ലെന്ന് കെ. മുരളീധരന്‍ എം.പി. പറഞ്ഞിരുന്നു. 'ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതിക്കൊടുത്ത ആളാണ് സവര്‍ക്കര്‍. സവര്‍ക്കറുടെ പേരിലുള്ള ഒരു അവാര്‍ഡും ഒരു കോണ്‍ഗ്രസുകാരനും വാങ്ങാന്‍ പാടില്ല. തരൂര്‍ അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല.' അതേസമയം, തരൂര്‍ കോണ്‍ഗ്രസില്‍ തുടരും എന്നതിന്റെ തെളിവാണ് തിരുവനന്തപുരത്ത് ബൂത്തില്‍ എത്തി താന്‍ ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോടൊപ്പം വോട്ട് ചെയ്തതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Related News