ന്യൂഡല്‍ഹി- ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച പദ്ധതിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫലസ്തീനിലെയും ഇസ്രായേലിലെയും ജനതക്ക് ദീര്‍ഘകാലത്തേക്ക് സുസ്ഥിര സമാധാനത്തിനും സുരക്ഷക്കും വികസനത്തിനുമുള്ള പ്രായോഗികമായ പാതയാണിതെന്ന് അദ്ദേഹം പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിച്ച് സമാധാനം ഉറപ്പാക്കാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ക്ക് പ്രധാനമന്ത്രി പിന്തുണ അറിയിച്ചു.
'ഗാസ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമഗ്രമായ പദ്ധതി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു. ഇത് ഫലസ്തീന്‍, ഇസ്രായേല്‍ ജനതക്കും പശ്ചിമേഷ്യന്‍ മേഖലക്കും സമാധാനത്തിനും സുരക്ഷക്കും വികസനത്തിനും പ്രായോഗികമായ ഒരു മാര്‍ഗം നല്‍കുന്നു. പ്രസിഡന്റ് ട്രംപിന്റെ ഈ ഉദ്യമത്തിന് പിന്നില്‍ ബന്ധപ്പെട്ടവരെല്ലാം ഒരുമിക്കുകയും സംഘര്‍ഷം അവസാനിപ്പിച്ച് സമാധാനം ഉറപ്പാക്കാനുള്ള ഈ ശ്രമത്തെ പിന്തുണക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു'. മോദി എക്‌സില്‍ കുറിച്ചു.
ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കാനും മേഖലയില്‍ ഒരു താല്‍ക്കാലിക ഭരണകൂടം സ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള 20 ഇന നിര്‍ദ്ദേശമാണ് ട്രംപ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഫലസ്തീന്‍കാര്‍ ഗാസ വിട്ടുപോകണമെന്ന് കരാറില്‍ നിര്‍ദേശമില്ല. ഹമാസ് കരാര്‍ അംഗീകരിക്കുകയാണെങ്കില്‍, ശേഷിക്കുന്ന എല്ലാ ബന്ദികളെയും 72 മണിക്കൂറിനുള്ളില്‍ മോചിപ്പിക്കണമെന്നും നിബന്ധനകള്‍ നിലവില്‍ വന്നുകഴിഞ്ഞാല്‍ ഇസ്രായേലി സേന ഘട്ടംഘട്ടമായി പിന്മാറണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ഒരു അന്താരാഷ്ട്ര 'സമാധാന ബോര്‍ഡ്' രൂപീകരിക്കാനും പദ്ധതിയില്‍ വ്യവസ്ഥയുണ്ട്. ഹമാസ് പദ്ധതി നിരസിച്ചാല്‍, അവരെ പരാജയപ്പെടുത്താന്‍ ഇസ്രയേലിന് തന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Related News