ചെന്നൈ: തമിഴ്നാട്ടിലെ കരൂരില്‍ തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ് പങ്കെടുത്ത റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 39 ആയി. മരിച്ചവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു. 150-ല്‍ ഏറെ പേര്‍ക്ക് പരിക്കുണ്ട്. ഗുരുതരാവസ്ഥയിലുള്ളവരെ കരൂര്‍, ട്രിച്ചി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് വിജയ് യെ അറസ്റ്റ് ചെയ്‌തേക്കും. ഇന്നു പുലര്‍ച്ചെ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ആശുപത്രി സന്ദര്‍ശിച്ചു. വിജയെ അറസ്റ്റ് ചെയ്യുമോ എന്ന ചോദ്യത്തിന് ആരെ അറസ്റ്റ് ചെയ്യും ചെയ്യില്ലെന്ന്് ഇപ്പോള്‍ പറയാനാവില്ലെന്ന് സ്റ്റാലിന്‍പറഞ്ഞു.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അടിയന്തര നടപടികള്‍ക്ക് ഉത്തരവിടുകയും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മദ്രാസ് ഹൈക്കോടതിയിലെ മുന്‍ ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തില്‍ ഏകാംഗ കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്.
തിരക്കിനിടയില്‍ വൈദ്യുതി നിലച്ചതും മരത്തില്‍ കയറിയ ചിലര്‍ താഴെ വീണതും പരിഭ്രാന്തി സൃഷ്ടിച്ചതാണ് തിക്കും തിരക്കിനും കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിജയ് അതീവ ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. 'എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു' എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
റാലിക്ക് 10,000 പേര്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരുന്നതെങ്കിലും, പതിനായിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയത് സംഘാടനത്തിലെ ഗുരുതരമായ സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെടുന്നു. അനുവദനീയമായതിലും ഏറെ ആളുകളാണ് റാലിയില്‍ പങ്കെടുത്തത്. റാലി തുടങ്ങാന്‍ വൈകിയത് ജനക്കൂട്ടം കൂടാന്‍ കാരണമായതായും, വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ ടി.വി.കെയുടെ സംഘാടകര്‍ക്ക് വീഴ്ച പറ്റിയതായും ആരോപണങ്ങളുണ്ട്.
സിനിമ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന അനിയന്ത്രിതമായ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ വെല്ലുവിളികള്‍ ഈ ദുരന്തം വീണ്ടും ഉയര്‍ത്തിക്കാട്ടുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ പരിപാടികളില്‍ തിരക്ക് നിയന്ത്രിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകേണ്ടതിന്റെ ആവശ്യകതയും ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നു.
Related News