പട്‌ന: സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമായി കോണ്‍ഗ്രസ് നേതൃത്വം ബിഹാറില്‍ പ്രവര്‍ത്തക സമിതി യോഗം ചേരുന്നു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുക, 'വോട്ട് മോഷണ'ത്തില്‍ ബി.ജെ.പിക്കെതിരായ ആക്രമണം ശക്തമാക്കുക തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം. പട്‌നയിലെ സദാഖത്ത് ആശ്രമത്തില്‍ രാവിലെ 10.30 ഓടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി (സി.ഡബ്ല്യു.സി) യോഗം ആരംഭിച്ചത്.
സ്ഥിരാംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരും കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വരാനിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഏതാനും പ്രമേയങ്ങള്‍ യോഗത്തില്‍ പാസാക്കുമെന്നാണ് റിപ്പോര്‍ട്ട്.
ചര്‍ച്ചകള്‍ക്ക് മുന്നോടിയായി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസ്ഥാന ആസ്ഥാനത്ത് കോണ്‍ഗ്രസ് പതാക ഉയര്‍ത്തി. ഖാര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എ.ഐ.സി.സി ട്രഷറര്‍ അജയ് മാക്കന്‍, ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാല്‍, ജയറാം രമേശ്, സച്ചിന്‍ പൈലറ്റ്, ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ബിഹാര്‍ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ പ്രചാരണ ബ്ലൂപ്രിന്റ്, ഭാവി തിരഞ്ഞെടുപ്പുകള്‍ക്കുള്ള ഒരുക്കങ്ങള്‍, 'വോട്ട് മോഷണ' ആരോപണത്തില്‍ ബി.ജെ.പിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നിവയിലാണ് ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പുനരവലോകനത്തിനും എതിരെ ശക്തമായ സന്ദേശം നല്‍കാന്‍ സി.ഡബ്ല്യു.സി ലക്ഷ്യമിടുന്നതായും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
മഹാസഖ്യത്തിനുള്ളിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കിടയിലാണ് യോഗം നടക്കുന്നത്. 'വോട്ട് മോഷണത്തിനും' വോട്ടര്‍പട്ടിക പുനരവലോകനത്തിനും എതിരെ രാഹുല്‍ ഗാന്ധി നടത്തിയ 'വോട്ടര്‍ അധികാര്‍ യാത്രയ്ക്ക്' ശേഷമാണ് ഈ യോഗം. യാത്ര പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം നല്‍കിയെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. കൂടാതെ ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ രണ്ടാമത്തെ പത്രസമ്മേളനത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ യോഗം.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ 'ജനാധിപത്യം തകര്‍ത്തവരെ' സംരക്ഷിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് അനുയായികളുടെ വോട്ടുകള്‍ വ്യവസ്ഥാപിതമായി ഇല്ലാതാക്കുന്നുവെന്ന് കര്‍ണാടകയിലെ ഒരു നിയമസഭാ മണ്ഡലത്തിലെ ഡാറ്റ ചൂണ്ടിക്കാട്ടി രാഹുല്‍ ആരോപിച്ചിരുന്നു. ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നവംബറില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Related News