എ.എം. സജിത്ത്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബന്ധത്തില്‍ മഞ്ഞുരുകുന്നു. മാസങ്ങളായി തുടരുന്ന ശീതസമരത്തിനൊടുവില്‍ പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തില്‍ ട്രംപ് നേരിട്ട് വിളിച്ച് ആശംസകള്‍ അറിയിച്ചതോടെയാണ് ഇരു നേതാക്കളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായത്.
കഴിഞ്ഞ കുറേ മാസങ്ങളായി പ്രധാനമന്ത്രി മോദി ട്രംപിനോട് അകലം പാലിക്കുകയായിരുന്നു. കാനഡയില്‍ നടന്ന ജി7 ഉച്ചകോടിക്ക് ശേഷം ട്രംപ് നല്‍കിയ അത്താഴവിരുന്ന് ക്ഷണവും മോദി നിരസിച്ചിരുന്നു. കൂടാതെ, ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കില്‍ നടത്താനിരുന്ന സന്ദര്‍ശനവും അദ്ദേഹം റദ്ദാക്കി. ജൂണില്‍ നടന്ന ഫോണ്‍ സംഭാഷണത്തിന് ശേഷം ട്രംപ് പലതവണ വിളിച്ചിട്ടും മോദി ഫോണ്‍ എടുത്തിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ട്രൂത്ത് സോഷ്യലില്‍ ഇരുവരും തമ്മില്‍ പരിമിതമായ രീതിയില്‍ മാത്രമാണ് ആശയവിനിമയം നടന്നിരുന്നത്. തന്ത്രപ്രധാന പങ്കാളിയായ ഇന്ത്യയെ നഷ്ടപ്പെടുന്നത് അമേരിക്കയ്ക്ക് ചൈനക്കെതിരായ നീക്കങ്ങളില്‍ തിരിച്ചടിയാകുമെന്ന് ട്രംപ് ഭയപ്പെട്ടിരുന്നു. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരെ ട്രംപ് പലതവണ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന് ശേഷമാണ് ഈ സൗഹൃദ ശ്രമങ്ങള്‍.
പിറന്നാള്‍ വിളി ബന്ധം ഊഷ്മളമാക്കി
മോദിയുടെ 75-ാം പിറന്നാള്‍ ദിനത്തില്‍ ട്രംപ് അദ്ദേഹത്തെ ഫോണില്‍ വിളിച്ച് ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ ഇക്കാര്യം പങ്കുവെക്കുകയും ചെയ്തു.
'എന്റെ സുഹൃത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒരു മനോഹരമായ ഫോണ്‍ സംഭാഷണം നടത്തി. അദ്ദേഹത്തിന് ഞാന്‍ സന്തോഷകരമായ ജന്മദിനം ആശംസിച്ചു! അദ്ദേഹം മഹത്തായ ഒരു ജോലിയാണ് ചെയ്യുന്നത്,' ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള മോദിയുടെ ശ്രമങ്ങളെയും ട്രംപ് പ്രശംസിച്ചു. ഇത് അദ്ദേഹത്തിന്റെ മുന്‍ നിലപാടുകളില്‍നിന്നുള്ള മാറ്റമാണ്. 'നരേന്ദ്ര, റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ നിങ്ങള്‍ നല്‍കുന്ന പിന്തുണക്ക് നന്ദി,' ട്രംപ് കുറിച്ചു.
ട്രംപിന്റെ ആശംസകള്‍ക്ക് നരേന്ദ്ര മോദി എക്‌സില്‍ മറുപടി നല്‍കി. 'എന്റെ സുഹൃത്ത്, പ്രസിഡന്റ് ട്രംപിന് എന്റെ 75-ാം പിറന്നാള്‍ ദിനത്തില്‍ വിളിച്ചതിനും ഊഷ്മളമായ ആശംസകള്‍ക്കും നന്ദി. നിങ്ങളെപ്പോലെ ഞാനും ഇന്ത്യ-യുഎസ് സമഗ്രവും ആഗോളവുമായ പങ്കാളിത്തം പുതിയ ഉയരങ്ങളിലെത്തിക്കാന്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധനാണ്. യുക്രെയ്ന്‍ സംഘര്‍ഷം സമാധാനപരമായി പരിഹരിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ക്ക് ഞങ്ങള്‍ പിന്തുണ നല്‍കുന്നു,' മോദി കുറിച്ചു.
ജൂണിലെ 'വിവാദ' ഫോണ്‍ വിളി
പിറന്നാള്‍ ആശംസകള്‍ക്ക് മുന്‍പ് കഴിഞ്ഞ ജൂണിലാണ് ഇരുവരും തമ്മില്‍ അവസാനമായി സംസാരിച്ചത്. ഓപ്പറേഷന്‍ സിന്ദൂറിനും ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന നാല് ദിവസത്തെ യുദ്ധത്തിനും ശേഷമായിരുന്നു ആ ഫോണ്‍ വിളി.
ആ സംഭാഷണം അത്ര സുഖകരമായിരുന്നില്ല. വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചത് താനാണെന്ന് ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെട്ടു. എന്നാല്‍ ഇന്ത്യ ഈ വാദം നിഷേധിച്ചു. പ്രശ്‌നപരിഹാരത്തിന് മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 35 മിനിറ്റ് നീണ്ട സംഭാഷണം വിവാദം നിറഞ്ഞതായിരുന്നു. സൈനിക സംഘര്‍ഷം അവസാനിപ്പിച്ചതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് ട്രംപ് ആവര്‍ത്തിച്ചു. എന്നാല്‍ പാകിസ്ഥാനുമായി നേരിട്ടുള്ള ചര്‍ച്ചകളിലൂടെയാണ് ശത്രുത അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തതെന്ന് മോദി ട്രംപിനോട് തുറന്നുപറഞ്ഞു. പാകിസ്ഥാനുമായുള്ള വിഷയങ്ങളില്‍ ഒരു തരത്തിലുള്ള ബാഹ്യ ഇടപെടലും ഇന്ത്യ അംഗീകരിക്കില്ലെന്നും മോദി ട്രംപിന് വ്യക്തമായ സൂചന നല്‍കി. കൂടാതെ, സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നോമിനേഷന്‍ ലഭിക്കാന്‍ ട്രംപ് ശ്രമിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയെങ്കിലും മോദി അത് അംഗീകരിച്ചില്ല.
വ്യാപാരത്തര്‍ക്കങ്ങളും എണ്ണ ഇറക്കുമതിയും
ആ ഫോണ്‍ സംഭാഷണത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. ട്രംപ് ചുമത്തിയ വലിയ നികുതികളും റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ നടത്തിയ വിമര്‍ശനങ്ങളുമാണ് ഇതിന് കാരണം.
ട്രംപ് തന്നെയാണ് വിമര്‍ശനങ്ങള്‍ക്ക് തുടക്കമിട്ടത്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ 'മരിച്ച' അവസ്ഥയിലാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം 50 ശതമാനം നികുതി ഏര്‍പ്പെടുത്തുകയും ചെയ്തു. റഷ്യന്‍ യുദ്ധത്തിന് ഇന്ത്യ ഇന്ധനം നല്‍കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കൂടാതെ റഷ്യന്‍ എണ്ണ മറിച്ചുവിറ്റതിന് കൂടുതല്‍ തീരുവ ചുമത്തുമെന്നും ഭീഷണിപ്പെടുത്തി.
ഇതിന് പിന്നാലെ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റും ഉപദേഷ്ടാവായ പീറ്റര്‍ നവാരോയും ഇന്ത്യയെക്കുറിച്ച് മോശം പദപ്രയോഗങ്ങള് നടത്തി. ഈ വിഷയങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കും പ്രധാനപ്പെട്ട വ്യാപാര ചര്‍ച്ചകളെയും ബാധിച്ചു. ഈ വ്യാപാരത്തര്‍ക്കങ്ങള്‍ ഇന്ത്യയെ ചൈനയുമായും റഷ്യയുമായും കൂടുതല്‍ അടുപ്പിച്ചു.
ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയില്‍ മോദി റഷ്യന്‍ പ്രധാനമന്ത്രി വ്ളാഡിമിര്‍ പുടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും അടുത്ത് ഇടപഴകിയത് ട്രംപിനെ അമ്പരപ്പിച്ചു. ഇതോടെ ട്രംപിന്റെ നിലപാടില്‍ മാറ്റം വന്നു. ഇന്ത്യക്കെതിരായ വിമര്‍ശനങ്ങള്‍ അവസാനിപ്പിച്ച് അദ്ദേഹം ചൈനക്കെതിരെ തിരിഞ്ഞു.
ഉച്ചകോടി കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കകം മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ച ട്രംപ് ഇന്ത്യക്കും അമേരിക്കക്കും തമ്മില്‍ 'പ്രത്യേക ബന്ധ'മാണുള്ളതെന്നും മോദിയുമായി താന്‍ 'എപ്പോഴും സുഹൃത്തായിരിക്കും' എന്നും പറഞ്ഞു. 'വിഷമിക്കാന്‍ ഒന്നുമില്ല. ചില സമയങ്ങളില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് സാധാരണമാണ്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബന്ധത്തില്‍ പുരോഗതി?
കഴിഞ്ഞ ആഴ്ചയിലെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെ ട്രംപ് ബന്ധം മെച്ചപ്പെടുത്താന്‍ താല്‍പ്പര്യമുണ്ടെന്ന് സൂചിപ്പിച്ചു.
'ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തടസ്സങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എന്റെ നല്ല സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളില്‍ സംസാരിക്കാന്‍ ഞാന്‍ കാത്തിരിക്കുന്നു. നമ്മുടെ രണ്ട് മഹത്തായ രാജ്യങ്ങള്‍ക്കും ഒരു വിജയകരമായ നിഗമനത്തിലെത്തുന്നതില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്' ട്രംപ് കുറിച്ചു.
ദിവസങ്ങള്‍ക്ക് ശേഷം ഒരു അമേരിക്കന്‍ വ്യാപാര സംഘം ദല്‍ഹി സന്ദര്‍ശിച്ചു. കഴിഞ്ഞ മാസം ട്രംപ് 25 ശതമാനം നികുതിക്ക് പുറമേ 25 ശതമാനം കൂടി ഏര്‍പ്പെടുത്തിയതിന് ശേഷം നടന്ന ആദ്യ ചര്‍ച്ചയായിരുന്നു ഇത്. ചൊവ്വാഴ്ച നടന്ന ചര്‍ച്ചകള്‍ ഇരു പക്ഷവും 'പോസിറ്റീവ്' എന്ന് വിശേഷിപ്പിച്ചു. ഇത് സ്തംഭനാവസ്ഥയിലായിരുന്ന ഉഭയകക്ഷി കരാര്‍ ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കുമെന്ന പ്രതീക്ഷ നല്‍കുന്നു.
വ്യാപാര വിഷയത്തില്‍ വാഷിംഗ്ടണ്‍ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. റഷ്യന്‍ എണ്ണ ഇറക്കുമതി വിഷയത്തിലും ട്രംപ് നിലപാട് മാറ്റുമോ എന്ന് വരും ആഴ്ചകളില്‍ അറിയാം.
Related News