കഠ്മണ്ഡു: നേപ്പാളില്‍ രാജ്യസുരക്ഷയുടെ പേരില്‍ സോഷ്യല്‍ മീഡിയ കൂട്ടത്തോടെ നിരോധിച്ചതിനെത്തിടര്‍ന്നുണ്ടായ ജെന്‍ സി കലാപത്തില്‍ മരണം 19 ആയി ഉര്‍ന്നു. കലാപത്തിന്റെ ഉത്തരവാദത്തം ഏറ്റെടുത്ത്് ആഭ്യന്തര മന്ത്രി രാജിവെച്ചു. മന്ത്രി രമേശ് ലെഖാക് ആണ് രാജിവച്ചത്. പൊലീസ് വെടിവെപ്പിലാണ് 19 പേരും മരിച്ചതെന്നാണ് വിവരം.
മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ട്. പരിക്കേറ്റവരുടെ എണ്ണം 250ന് മുകളിലായതായാണ് റിപ്പോര്‍ട്ട്. രാജ്യ സുരക്ഷയുടെ പേര് പറഞ്ഞ് സാമൂഹിക മാധ്യമങ്ങള്‍ കൂട്ടത്തോടെ നിരോധിച്ചതോടെയാണ് യുവാക്കള്‍ തെരുവിലിറങ്ങിയത്. യുവാക്കളുടെ പ്രക്ഷോഭം ശക്തമാകുന്നതിന് പിന്നാലെ നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. ഇതിനിടെയാണ് ആഭ്യന്തര മന്ത്രിയുടെ രാജി. നേരത്തെ പാര്‍ട്ടി യോഗത്തില്‍ രാജിവെയ്ക്കാനുള്ള സന്നദ്ധത രമേശ് ലെഖാക് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ട സാഹചര്യത്തില്‍ നേപ്പാളിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെയും ഉന്നത നേതാക്കളുടെയും ഓഫീസുകള്‍ക്കുമുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ അഴിമതി മറക്കാനുള്ള നീക്കമെന്ന് ആരോപിച്ചാണ് യുവതി-യുവാക്കളുടെ പ്രക്ഷോഭം. സമരക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പിലാണ് 19 പേര്‍ കൊല്ലപ്പെട്ടത്.
നേപ്പാള്‍ പാര്‍ലമെന്റിലേക്ക് യുവാക്കള്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തിലേക്കും വെടിവയ്പ്പിലും കലാശിച്ചത്. വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, എക്‌സ്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങി ജനപ്രിയമായ 26 സമൂഹ മാധ്യമ അക്കൗണ്ടുകളാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചത്. രാജ്യത്ത് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത സാമൂഹ്യ മാധ്യമങ്ങള്‍ പ്രവര്‍ത്തന രഹിതമാക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.
Related News