റിയാദ്: ഹജ്ജ് പെര്‍മിറ്റില്ലാതെ മക്കയില്‍ പ്രവേശിക്കുന്നവര്‍ക്കും നിയമലംഘകര്‍ക്ക് സഹായം നല്‍കുന്നവര്‍ക്കും എതിരെ കര്‍ശന ശിക്ഷാനടപടികള്‍ പ്രഖ്യാപിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. സന്ദര്‍ശക വിസയില്‍ എത്തി അനധികൃതമായി ഹജ്ജ് ചെയ്യുന്നവര്‍ക്കും അവര്‍ക്ക് താമസസൗകര്യമോ ഗതാഗതമോ നല്‍കുന്നവര്‍ക്കും ഒരു ലക്ഷം റിയാല്‍ (ഏകദേശം 22 ലക്ഷം രൂപ) വരെ പിഴ ചുമത്തും. ദുല്‍ഖഅദ് ഒന്ന് (ഏപ്രില്‍ 18) മുതല്‍ ദുല്‍ഹിജ്ജ 14 വരെയാണ് ഈ നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലുണ്ടാവുക. ഹജ്ജ് തീര്‍ത്ഥാടനം കൂടുതല്‍ സുരക്ഷിതവും വ്യവസ്ഥാപിതവുമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
മതിയായ ഹജ്ജ് പെര്‍മിറ്റില്ലാതെ ഹജ്ജിന് ശ്രമിക്കുന്നവര്‍ക്ക് 20,000 റിയാല്‍ പിഴ ചുമത്തും. ഏപ്രില്‍ 18 മുതല്‍ നിശ്ചിത കാലയളവില്‍ സന്ദര്‍ശക വിസക്കാര്‍ മക്കയിലോ പുണ്യസ്ഥലങ്ങളിലോ പ്രവേശിക്കുന്നതും താമസിക്കുന്നതും നിയമലംഘനമായി കണക്കാക്കും. സന്ദര്‍ശക വിസക്കാരെ നിയമവിരുദ്ധമായി മക്കയിലെത്തിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും അവര്‍ക്ക് ഹോട്ടലുകളിലോ സ്വകാര്യ വീടുകളിലോ താമസസൗകര്യം നല്‍കുന്നവര്‍ക്കും ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. ഓരോ നിയമലംഘകനും അനുസരിച്ച് പിഴ തുക വര്‍ദ്ധിക്കും.
പെര്‍മിറ്റില്ലാതെ ഹജ്ജിന് എത്തുന്ന പ്രവാസികളെയും വിസ കാലാവധി കഴിഞ്ഞു തങ്ങുന്നവരെയും ഉടനടി സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തും. ഇവര്‍ക്ക് 10 വര്‍ഷത്തേക്ക് സൗദി അറേബ്യയില്‍ പ്രവേശന വിലക്കും ഏര്‍പ്പെടുത്തും. നിയമലംഘകരെ കടത്താന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടാന്‍ കോടതികളോട് ആവശ്യപ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ശിക്ഷാനടപടികള്‍ നേരിടുന്നവര്‍ക്ക് ഉത്തരവ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട കമ്മിറ്റിക്ക് പരാതി നല്‍കാം. കമ്മിറ്റിയുടെ തീരുമാനത്തില്‍ തൃപ്തരല്ലെങ്കില്‍ 60 ദിവസത്തിനുള്ളില്‍ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയെ സമീപിക്കാനും അവസരമുണ്ടാകും. സ്വദേശികളും വിദേശികളും എല്ലാത്തരം വിസകളില്‍ എത്തിയവരും ഹജ്ജ് നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു. നിയമലംഘനങ്ങളെക്കുറിച്ച് ശ്രദ്ധയില്‍പ്പെട്ടാല്‍ മക്ക മേഖലയിലുള്ളവര്‍ 911 എന്ന നമ്പറില്‍ വിവരം അറിയിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
Related News