വാഷിംഗ്ടണ്‍: പസഫിക് സമുദ്രത്തിന്റെ കിഴക്കന്‍ മേഖലയില്‍ യുഎസ് സൈന്യം നടത്തിയ മിസൈലാക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ നാല് ദിവസത്തിനിടെ സമുദ്രത്തില്‍ യുഎസ് നടത്തുന്ന നാലാമത്തെ മാരകമായ ആക്രമണമാണിത്. ലത്തീന്‍ അമേരിക്കയിലെയും കരീബിയനിലെയും യുഎസ് സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന 'സൗത്ത് കോം' ആണ് ആക്രമണത്തിന്റെ വിവരം പുറത്തുവിട്ടത്.
നിശ്ചലമായി കിടന്ന ബോട്ടിന് നേരെ മിസൈല്‍ പതിക്കുന്നതും അത് വലിയ തീഗോളമായി മാറുന്നതുമായ ദൃശ്യങ്ങള്‍ യുഎസ് സൈന്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. കൊല്ലപ്പെട്ടവര്‍ ലഹരിമരുന്ന് കടത്ത് സംഘത്തില്‍പ്പെട്ടവരാണെന്ന് സൈന്യം അവകാശപ്പെട്ടെങ്കിലും ഇത് തെളിയിക്കുന്ന രേഖകളൊന്നും പുറത്തുവിട്ടിട്ടില്ല. ലഹരിക്കടത്ത് പാതയിലൂടെ സഞ്ചരിച്ച ബോട്ടിന് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് സൈന്യത്തിന്റെ വിശദീകരണം.
മരണസംഖ്യ 175 കടന്നു
ലത്തീന്‍ അമേരിക്കന്‍ സംഘങ്ങള്‍ യുഎസിലേക്ക് മയക്കുമരുന്ന് കടത്തുന്നത് തടയാന്‍ സെപ്റ്റംബര്‍ ആദ്യം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടതിന് പിന്നാലെയാണ് ഇത്തരം ആക്രമണങ്ങള്‍ ആരംഭിച്ചത്. ഇതിനോടകം അന്താരാഷ്ട്ര സമുദ്രപരിധിയില്‍ നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 175 കടന്നു. തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ രണ്ടുപേരും ശനിയാഴ്ച നടന്ന രണ്ട് വെവ്വേറെ ആക്രമണങ്ങളിലായി അഞ്ചുപേരും കൊല്ലപ്പെട്ടിരുന്നു.
'വിചാരണയില്ലാത്ത കൊലപാതകങ്ങള്‍'; പ്രതിഷേധം ശക്തം
അന്താരാഷ്ട്ര നിയമവിദഗ്ധരും മനുഷ്യാവകാശ സംഘടനകളും യുഎസ് സൈനിക നീക്കത്തിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. സമുദ്രത്തില്‍ നടക്കുന്നത് വിചാരണയില്ലാത്ത കൊലപാതകങ്ങളാണെന്നും പലപ്പോഴും സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളാണ് ലക്ഷ്യമിടുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. ആരെങ്കിലും ലഹരിക്കടത്തില്‍ ഏര്‍പ്പെടുന്നുണ്ടെങ്കില്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് പകരം വധിക്കുന്നത് നിയമവിരുദ്ധമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
യുഎസിലെ മരണങ്ങള്‍ക്ക് കാരണമാകുന്ന 'ഫെന്റനൈല്‍' പോലുള്ള ലഹരിമരുന്നുകള്‍ മെക്‌സിക്കോയില്‍ നിന്ന് കരമാര്‍ഗ്ഗമാണ് രാജ്യത്തെത്തുന്നത് എന്നിരിക്കെ, സമുദ്രത്തില്‍ മത്സ്യബന്ധന ബോട്ടുകളെ ആക്രമിക്കുന്നത് ഫലപ്രദമല്ലെന്നും വിമര്‍ശനമുയരുന്നുണ്ട്. മയക്കുമരുന്ന് വിരുദ്ധ പോരാട്ടമെന്ന പേരില്‍ നടത്തുന്ന ഈ ആക്രമണങ്ങള്‍ രാജ്യാന്തര തലത്തില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
Related News