ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട സമാധാന ചര്‍ച്ചകള്‍ക്ക് കളമൊരുക്കാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഈ ആഴ്ച സൗദി അറേബ്യയും തുര്‍ക്കിയും സന്ദര്‍ശിക്കും. നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ നിലനില്‍ക്കെ, ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടാനാണ് പാകിസ്താന്റെ നീക്കം.
മധ്യസ്ഥ രാജ്യങ്ങളുമായുള്ള ചര്‍ച്ചകളെക്കുറിച്ച് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തനിക്ക് വിശദീകരണം നല്‍കിയതായി പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പ്രസ്താവനയില്‍ അറിയിച്ചു. സമാധാന പ്രക്രിയ നിലനിര്‍ത്തുന്നതിന് അമേരിക്കയുമായും ഇറാനുമായും മറ്റ് പ്രമുഖ രാജ്യങ്ങളുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്താന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ഇറാഖ് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫും തമ്മില്‍ ഞായറാഴ്ച നടന്ന 21 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ ഫലം കാണാതെ പിരിഞ്ഞിരുന്നു. എങ്കിലും, ചര്‍ച്ചകള്‍ തുടരുന്നതിനെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഐക്യരാഷ്ട്രസഭയും പിന്തുണച്ചു.
അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പാകിസ്താനില്‍ വെച്ച് ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് ട്രംപ് പറഞ്ഞു. ആദ്യം യൂറോപ്പില്‍ ചര്‍ച്ചകള്‍ നടത്താനായിരുന്നു തീരുമാനമെങ്കിലും പിന്നീട് ഇസ്ലാമാബാദിലേക്ക് മാറ്റുകയായിരുന്നു. പാക് സൈനിക മേധാവി ആസിം മുനീറിന്റെ പ്രവര്‍ത്തനങ്ങളെ ട്രംപ് പ്രശംസിക്കുകയും ചെയ്തു. എന്നാല്‍ ചര്‍ച്ചയുടെ സമയം, പ്രതിനിധി സംഘം എന്നിവയില്‍ ഔദ്യോഗിക തീരുമാനമായിട്ടില്ലെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎസും ഇസ്രായേലും ഇറാനു മേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മേഖലയില്‍ ആശങ്ക ഒഴിയുന്നില്ല. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഭാഗികമായി തടഞ്ഞതിന് മറുപടിയായി യുഎസ് സൈന്യം ഇറാന്‍ തുറമുഖങ്ങളില്‍ ഏര്‍പ്പെടുത്തിയ ഉപരോധം തുടരുകയാണ്. ഇത് ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരാന്‍ കാരണമായിട്ടുണ്ട്.
'ഇത്രയും സങ്കീര്‍ണ്ണമായ ഒരു പ്രശ്‌നം ആദ്യ ചര്‍ച്ചയില്‍ തന്നെ പരിഹരിക്കപ്പെടുമെന്ന് കരുതുന്നത് യാഥാര്‍ത്ഥ്യബോധമല്ല. ചര്‍ച്ചകള്‍ തുടരുകയും വെടിനിര്‍ത്തല്‍ നീണ്ടുനില്‍ക്കുകയും വേണം,' യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
അതേസമയം, ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തുര്‍ക്കി വിദേശകാര്യ മന്ത്രി ഹാക്കന്‍ ഫിദാനും ഫോണിലൂടെ സ്ഥിതിഗതികള്‍ വിലയിരുത്തി. അമേരിക്കയുമായും ഇറാനുമായും ആശയവിനിമയത്തിനുള്ള വാതിലുകള്‍ തുറന്നുകിടക്കുന്നു എന്നത് ശുഭസൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
Related News