ഇസ്ലാമാബാദ്: ആറാഴ്ച നീണ്ടുനിന്ന യുദ്ധത്തിന് അന്ത്യം കുറിക്കാനുള്ള നിര്‍ണ്ണായക ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍-ഇറാന്‍ പ്രതിനിധി സംഘങ്ങള്‍ പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ എത്തിച്ചേര്‍ന്നു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള കൂടിക്കാഴ്ചയാണിത്. ശനിയാഴ്ച രാവിലെ രണ്ട് യുഎസ് വ്യോമസേനാ വിമാനങ്ങളിലായി വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജാറെഡ് കുഷ്നര്‍ എന്നിവരടങ്ങിയ സംഘം ഇസ്ലാമാബാദില്‍ ഇറങ്ങി.
എന്നാല്‍, ചര്‍ച്ചകള്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ ഉപരോധങ്ങള്‍ നീക്കുന്നതിലും ലെബനന്‍ വിഷയത്തിലും വ്യക്തമായ ഉറപ്പ് വേണമെന്ന നിലപാട് ഇറാന്‍ സ്വീകരിച്ചതോടെ ചര്‍ച്ചകളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച തന്നെ ഇസ്ലാമാബാദിലെത്തിയിരുന്നു. 'ഞങ്ങള്‍ക്ക് നല്ല ഉദ്ദേശ്യങ്ങളുണ്ട്, എന്നാല്‍ അമേരിക്കയെ വിശ്വാസമില്ല,' എന്നാണ് ഖാലിബാഫ് മാധ്യമങ്ങളോട് പറഞ്ഞത്. മുന്‍കാല ചര്‍ച്ചകളില്‍ അമേരിക്ക വാഗ്ദാനങ്ങള്‍ ലംഘിച്ചതാണ് ഈ അവിശ്വാസത്തിന് കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലെബനനിലെ വെടിനിര്‍ത്തലും ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കുന്നതും സംബന്ധിച്ച് മുന്‍പ് നല്‍കിയ ഉറപ്പുകള്‍ പാലിക്കാതെ ചര്‍ച്ചകള്‍ക്ക് തുടക്കമിടാനാവില്ലെന്ന് ഖാലിബാഫ് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
ഇറാന്‍ ഉന്നയിക്കുന്ന ആവശ്യങ്ങളോട് രൂക്ഷമായാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. രാജ്യാന്തര ജലപാതകള്‍ തടഞ്ഞുകൊണ്ട് ലോകത്തെ ഭീഷണിപ്പെടുത്തുക എന്നതല്ലാതെ ഇറാന്റെ കൈവശം മറ്റ് തന്ത്രങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പരിഹസിച്ചു. 'അവര്‍ ഇന്ന് ജീവനോടെയിരിക്കുന്നത് തന്നെ ഈ ചര്‍ച്ചകള്‍ക്ക് തയ്യാറായതുകൊണ്ടാണ്,' എന്നായിരുന്നു ട്രംപിന്റെ വിവാദപരമായ സോഷ്യല്‍ മീഡിയ പോസ്റ്റ്.
തന്ത്രപ്രധാന ഹോര്‍മുസ് കടലിടുക്ക് പാതയുടെ പൂര്‍ണ്ണ അധികാരം തങ്ങള്‍ക്കാണെന്ന് അംഗീകരിക്കണമെന്നും കപ്പലുകളില്‍ നിന്ന് ഫീസ് ഈടാക്കാന്‍ അനുവദിക്കണമെന്നുമാണ് ഇറാന്റെ ആവശ്യം. ലെബനനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ നിര്‍ത്തലാക്കണമെന്ന് ഇറാന്‍ ആവശ്യപ്പെടുമ്പോള്‍, ഇത് വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമല്ലെന്നാണ് യുഎസ് നിലപാട്. ഇറാന്റെ ആണവ പദ്ധതി പൂര്‍ണ്ണമായും അവസാനിപ്പിക്കുക എന്നതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യം.
ഇരുപക്ഷവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണാന്‍ പാകിസ്താന്‍ പരമാവധി ശ്രമിക്കുമെന്ന് വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ പറഞ്ഞു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഈ ചര്‍ച്ചകളെ 'നിര്‍ണ്ണായകമായ നിമിഷം' എന്നാണ് വിശേഷിപ്പിച്ചത്. ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ഇസ്ലാമാബാദില്‍ അഭൂതപൂര്‍വ്വമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം കാരണം ആഗോള ഊര്‍ജ്ജ വിപണിയിലുണ്ടായ ആഘാതം ലോക സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഏപ്രില്‍ 22-ന് വെടിനിര്‍ത്തല്‍ അവസാനിക്കാനിരിക്കെ, ഇസ്ലാമാബാദില്‍ നിന്നുള്ള വാര്‍ത്തകള്‍ക്കായി ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഫോട്ടോ: ഇസ്ലാമാബാദിലെത്തിയ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, പാകിസ്താന്‍ ഡിഫന്‍സ് ഫോഴ്സ് ചീഫും ആര്‍മി സ്റ്റാഫ് ചീഫുമായ ഫീല്‍ഡ് മാര്‍ഷല്‍ ആസിം മുനീര്‍ (ഇടത്ത്), പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാര്‍ എന്നിവര്‍ക്കൊപ്പം നടന്നു നീങ്ങുന്നു.
Related News