ഇസ്ലാമാബാദ്: ആഗോള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായേക്കാവുന്ന അമേരിക്ക-ഇറാന്‍ ചര്‍ച്ചകള്‍ക്ക് പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദ് ഇന്ന് വേദിയാകും. മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയ്ക്കും വെടിനിര്‍ത്തലിനും പിന്നാലെ നടക്കുന്ന ചര്‍ച്ചകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കപ്പെടുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചര്‍ച്ചകള്‍ക്കായി പാകിസ്താനിലെത്തുന്നത്. ഇറാന്‍ പ്രതിനിധികള്‍ ഇതിനോടകം ഇസ്ലാമാബാദില്‍ എത്തിക്കഴിഞ്ഞു. ചര്‍ച്ചകളോട് ശുഭാപ്തിവിശ്വാസമുണ്ടെന്ന് വൈസ് പ്രസിഡന്റ് വാന്‍സ് വാഷിംഗ്ടണില്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, ഇറാന്‍ സഹകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്.
ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ഇസ്ലാമാബാദില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ റെഡ് സോണ്‍ പൂര്‍ണ്ണമായും അടച്ചു. ചര്‍ച്ച നടക്കുമെന്ന് കരുതുന്ന സെറീന ഹോട്ടലും പരിസരപ്രദേശങ്ങളും പാക് സൈന്യത്തിന്റെയും സുരക്ഷാ സേനയുടെയും നിയന്ത്രണത്തിലാണ്. ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്വി സുരക്ഷാ ക്രമീകരണങ്ങള്‍ നേരിട്ട് വിലയിരുത്തി.
വര്‍ഷങ്ങളായി ആഗോള നയതന്ത്ര രംഗത്ത് ഒറ്റപ്പെട്ടുപോയ പാകിസ്താനെ സംബന്ധിച്ചിടത്തോളം ഈ ചര്‍ച്ചകള്‍ വലിയൊരു വഴിത്തിരിവാണ്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ആര്‍മി ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ആഴ്ചകള്‍ നീണ്ട നയതന്ത്ര നീക്കങ്ങളുടെ ഫലമായാണ് ഈ കൂടിക്കാഴ്ച സാധ്യമായത്. ചൈനയും സൗദി അറേബ്യയും ഇതിന് വലിയ പിന്തുണ നല്‍കിയിട്ടുണ്ട്. ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിച്ച് മെര്‍സ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തുടങ്ങിയ പ്രമുഖ ലോക നേതാക്കളുമായി ഷെരീഫ് വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.
തര്‍ക്കവിഷയങ്ങള്‍
ഹോര്‍മുസ് കടലിടുക്കിലെ എണ്ണ ഗതാഗതം പുനഃസ്ഥാപിക്കുന്നതും ഇറാന്റെ ആണവ പരിപാടികളുമാണ് പ്രധാനമായും ചര്‍ച്ചയാവുക. എന്നാല്‍, ലബനനിലെ ഇസ്രായേല്‍ ആക്രമണങ്ങള്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്ന് ഇറാന്‍ ആരോപിക്കുന്നു. ലബനനിലെ സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കാതെ ചര്‍ച്ചകള്‍ക്ക് അര്‍ത്ഥമില്ലെന്നാണ് ഇറാന്റെ നിലപാട്.
പ്രധാന വെല്ലുവിളികള്‍:
ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഈ പാതയുടെ നിയന്ത്രണം ഇറാന് വിട്ടുനല്‍കാന്‍ അമേരിക്ക തയ്യാറല്ലെന്നത് പ്രധാന വെല്ലുവിളിയാണ്. വെടിനിര്‍ത്തല്‍ കരാര്‍ ലബനനില്‍ ബാധകമല്ലെന്നാണ് ഇസ്രായേലിന്റെയും യുഎസിന്റെയും വാദം. തങ്ങള്‍ക്കെതിരായ ഉപരോധങ്ങള്‍ പൂര്‍ണ്ണമായും നീക്കണമെന്നതാണ് ഇറാന്റെ പ്രധാന ആവശ്യം ഈ വെല്ലുവിളികളെ മറികടക്കാനാവുമോ എന്നാണ് ലോകം ഉറ്റു നോക്കുന്നത്.
നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് പകരം പാകിസ്താന്‍ പ്രതിനിധികള്‍ ഓരോ സംഘവുമായും മാറി മാറി ചര്‍ച്ച നടത്തി നിര്‍ദ്ദേശങ്ങള്‍ കൈമാറുന്ന 'ഷട്ടില്‍ ഡിപ്ലോമസി' രീതിയാകും ഇവിടെയും പിന്തുടരുക. ഏപ്രില്‍ 22-ന് വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കാനിരിക്കെ, മേഖലയില്‍ സമാധാനം കൊണ്ടുവരാന്‍ ഈ ചര്‍ച്ചകള്‍ നിര്‍ണ്ണായകമാണ്.
Related News