ബെയ്‌റൂട്ട്: അമേരിക്കയും ഇറാനും തമ്മില്‍ രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെങ്കിലും ലബനനില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍. ബുധനാഴ്ച ലബനനിലുടനീളം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ മാസം യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മാരകമായ ആക്രമണമാണ് ലബനന്‍ ഇപ്പോള്‍ നേരിടുന്നത്.
ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ട്, തെക്കന്‍ പ്രാന്തപ്രദേശങ്ങള്‍, ബെക്കാ മേഖല എന്നിവിടങ്ങളില്‍ ഇസ്രായേല്‍ കനത്ത ബോംബാക്രമണം നടത്തി. ഹിസ്ബുള്ളയുടെ സായുധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രായേല്‍ അവകാശപ്പെടുമ്പോഴും സിവിലിയന്‍ മേഖലകളില്‍ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആക്രമണത്തെത്തുടര്‍ന്ന് നഗരത്തില്‍ പരിഭ്രാന്തി പടരുകയും ആളുകള്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് ചിതറിയോടുകയും ചെയ്തു. റോഡുകളില്‍ കത്തിനശിച്ച വാഹനങ്ങളും തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളും കൊണ്ട് നിറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാനും യുഎസും തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണയെ ലബനന്‍ പ്രധാനമന്ത്രി നവാഫ് സലാം സ്വാഗതം ചെയ്‌തെങ്കിലും, ഇസ്രായേല്‍ ആക്രമണം തുടരുന്നത് ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ലബനനെക്കൂടി സമാധാന കരാറില്‍ ഉള്‍പ്പെടുത്താന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണയില്‍ ലബനന്‍ ഉള്‍പ്പെടുന്നില്ലെന്ന നിലപാടിലാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ലബനനില്‍ ഹിസ്ബുള്ളയ്‌ക്കെതിരെയുള്ള കരയുദ്ധവും വ്യോമാക്രമണവും തുടരുമെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. 2024-ല്‍ നടന്ന പേജര്‍ സ്ഫോടനങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയാണ് ബുധനാഴ്ച ഹിസ്ബുള്ളയ്ക്ക് നല്‍കിയതെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു.
തെക്കന്‍ ലബനനിലെ ടയര്‍ നഗരത്തിന് സമീപമുള്ള കെട്ടിടങ്ങള്‍ ഒഴിയണമെന്ന് ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് മടങ്ങരുതെന്ന് ലബനന്‍ സൈന്യവും ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാര്‍ച്ച് രണ്ടിന് യുദ്ധം ആരംഭിച്ച ശേഷം ലബനനില്‍ മാത്രം 1,500-ലധികം ആളുകള്‍ കൊല്ലപ്പെടുകയും പത്തുലക്ഷത്തിലധികം പേര്‍ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
യുഎസ്-ഇറാന്‍ കരാറിന്റെ പശ്ചാത്തലത്തില്‍ ഹിസ്ബുള്ള ആക്രമണം നിര്‍ത്തിവെച്ചതായി സൂചനയുണ്ടെങ്കിലും ലബനനിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചു.
Related News