റിയാദ്- അമേരിക്കയും ഇറാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടതായുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും പാകിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ഷെരീഫിന്റെയും പ്രഖ്യാപനത്തെ സൗദി വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന പ്രാദേശിക സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുത്താന്‍ ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കത്തെ സൗദി അറേബ്യ പ്രത്യാശയോടെയാണ് നോക്കിക്കാണുന്നത്. കരാറിലെത്തുന്നതിനായി പാകിസ്ഥാന്‍ പ്രധാനമന്ത്രിയും പാക് സൈനിക മേധാവി ജനറല്‍ അസിം മുനീറും നടത്തിയ ക്രിയാത്മകമായ ഇടപെടലുകളെ മന്ത്രാലയം പ്രത്യേകം അഭിനന്ദിച്ചു.
മേഖലയില്‍ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാന്‍ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്ക് രാജ്യം പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. പതിറ്റാണ്ടുകളായി മേഖലയെ അസ്ഥിരപ്പെടുത്തിയ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണാന്‍ ഈ കരാര്‍ സഹായിക്കുമെന്ന് സൗദി പ്രത്യാശ പ്രകടിപ്പിച്ചു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ഏത് നീക്കത്തെയും പിന്തുണക്കുമെന്ന നിലപാടാണ് സൗദി വീണ്ടും വ്യക്തമാക്കിയത്.
അന്താരാഷ്ട്ര സമുദ്ര വ്യാപാരത്തിന്റെ സുഗമമായ നടത്തിപ്പിന് 1982-ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ കണ്‍വെന്‍ഷന്‍ അനുസരിച്ച് ഹോര്‍മുസ് കടലിടുക്ക് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ തുറന്നിടേണ്ടതിന്റെ ആവശ്യകതയും സൗദി അറേബ്യ ഊന്നിപ്പറഞ്ഞു. ആഗോള ഊര്‍ജ്ജ വിതരണത്തില്‍ നിര്‍ണ്ണായകമായ ഈ പാതയിലൂടെയുള്ള നാവിക ഗതാഗതം തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
നിലവിലെ വെടിനിര്‍ത്തല്‍ കരാര്‍ സമഗ്രവും സുസ്ഥിരവുമായ ഒരു സമാധാന ഉടമ്പടിയിലേക്ക് നയിക്കാനുള്ള അവസരമാകുമെന്ന് സൗദി പ്രത്യാശ പ്രകടിപ്പിച്ചു. മേഖലയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും അയല്‍രാജ്യങ്ങളുടെ പരമാധികാരത്തെയും സ്ഥിരതയെയും ബാധിക്കുന്ന നയങ്ങളും ആക്രമണങ്ങളും പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതിനും ഈ ഉടമ്പടി സഹായകമാകണമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
Related News