തിരുവനന്തപുരം: മാവേലിക്കരയുടെ മുന്‍ ജനപ്രതിനിധിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം. മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നിയമസഭയില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ച ജനപ്രതിനിധി എന്ന ഖ്യാതിയോടെയാണ് അദ്ദേഹം രാഷ്ട്രീയ ചരിത്രത്തില്‍ ഇടംപിടിക്കുന്നത്. നിലവില്‍ എ.ഐ.സി.സി അംഗമായിരുന്നു.
1991 മുതല്‍ തുടര്‍ച്ചയായി നാല് തവണ (20 വര്‍ഷം) മാവേലിക്കര മണ്ഡലത്തെ അദ്ദേഹം നിയമസഭയില്‍ പ്രതിനിധീകരിച്ചു. 1991-ല്‍ സി.പി.എമ്മിലെ കരുത്തനായ എസ്. ഗോവിന്ദക്കുറുപ്പിനെ പരാജയപ്പെടുത്തിയാണ് മുരളി ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് 2011 വരെ മണ്ഡലത്തില്‍ തോല്‍വി അറിയാതെ അദ്ദേഹം തുടര്‍ന്നു. 2011-ല്‍ കായംകുളത്തും പിന്നീട് ചെങ്ങന്നൂരിലും മത്സരിച്ചെങ്കിലും വിജയിച്ചില്ല. സ്പീക്കര്‍ സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായും അദ്ദേഹം മത്സരിച്ചിട്ടുണ്ട്.
കേരളത്തിന്റെ ഭരണ-സാംസ്‌കാരിക രംഗങ്ങളില്‍ വഴിത്തിരിവായ പല ആശയങ്ങളും ആദ്യമായി നിയമസഭയില്‍ അവതരിപ്പിച്ചത് എം. മുരളിയായിരുന്നു. മലയാള ഭാഷയ്ക്കായി ഒരു സര്‍വകലാശാല എന്ന ആശയം ആദ്യമായി സ്വകാര്യ ബില്ലായി സഭയില്‍ കൊണ്ടുവന്നത് അദ്ദേഹമാണ്. ഐ.എ.എസ് മാതൃകയില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രൂപീകരിക്കണമെന്ന വിപ്ലവകരമായ നിര്‍ദ്ദേശം 2001-ല്‍ ബില്ലിലൂടെ അദ്ദേഹം അവതരിപ്പിച്ചു. നിയമസഭാ രേഖകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ സ്വകാര്യ ബില്ലുകള്‍ക്ക് അവതരണാനുമതി തേടിയ പ്രമേയങ്ങള്‍ സമര്‍പ്പിച്ചത് ഇദ്ദേഹത്തിന്റെ പേരിലാണ്.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് എം. മുരളി പൊതുരംഗത്ത് സജീവമായത്. 1972-77 കാലയളവില്‍ കെ.എസ്.യു ആലപ്പുഴ ജില്ലാ പ്രസിഡന്റായി. 1980-ല്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെത്തി. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായും (1982 മുതല്‍ 7 വര്‍ഷം) പ്രവര്‍ത്തിച്ചു.
എം.ജി സര്‍വകലാശാലയുടെ ആദ്യ സെനറ്റ് അംഗം, കെ.എസ്.ഇ.ബി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗം, കെ.എസ്.എഫ്.ഇ ബോര്‍ഡ് ഡയറക്ടര്‍, യുവജനക്ഷേമ ബോര്‍ഡ് അംഗം എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മാവേലിക്കര ചെന്നിത്തല ചെറുകോലില്‍ മാധവന്‍ പിള്ളയുടെയും രാജമ്മയുടെയും മകനാണ്. രമാദേവിയാണ് ഭാര്യ.
Related News