ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ, 'ഇന്‍ഡ്യ' സഖ്യത്തിന്റെ നേതൃത്വം കോണ്‍ഗ്രസില്‍ നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. സമാജ്വാദി പാര്‍ട്ടിയാണ് (എസ്.പി.) ഇപ്പോള്‍ ഈ ആവശ്യം പരസ്യമായി ഉന്നയിച്ചിരിക്കുന്നത്.
സമാജ്വാദി പാര്‍ട്ടി അധ്യക്ഷനും കനൗജ് എം.പി.യുമായ അഖിലേഷ് യാദവ് പ്രതിപക്ഷ സഖ്യത്തെ നയിക്കണമെന്നാണ് എസ്.പി. എം.എല്‍.എ. രവിദാസ് മെഹ്റോത്ര ആവശ്യപ്പെട്ടത്. 'ഇന്ത്യയിലെ ഏറ്റവും രാഷ്ട്രീയ പ്രാധാന്യമുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ഞങ്ങള്‍ക്ക് സ്വന്തമായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയും,' മെഹ്റോത്ര പറഞ്ഞു.
ബിഹാറില്‍ കോണ്‍ഗ്രസ് ഒറ്റ അക്കത്തിലേക്ക് (6 സീറ്റ്) കൂപ്പുകുത്തിയതിന് പിന്നാലെയാണ് പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ നിന്ന് നേതൃമാറ്റമെന്ന ആവശ്യം ഉയരുന്നത് എന്നതിന് സവിശേഷ പ്രാധാന്യമുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ 37 സീറ്റ് നേടിയ സമാജ്വാദി പാര്‍ട്ടി, നിലവില്‍ പ്രതിപക്ഷത്ത് കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയാണ്. ഇത് യു.പി. കേന്ദ്രീകരിച്ചുള്ള എസ്.പി.യുടെ നേതൃമാറ്റ വാദത്തിന് കരുത്ത് പകരുന്നു.
'ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ് നടത്തിയിരുന്നതെങ്കില്‍ 'ഇന്‍ഡ്യ' സഖ്യം തീര്‍ച്ചയായും സര്‍ക്കാര്‍ രൂപീകരിക്കുമായിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ (ഇ.വി.എം.) ഒഴിവാക്കി ബാലറ്റിലേക്ക് മടങ്ങണമെന്ന് അഖിലേഷ് യാദവ് നിരന്തരം ആവശ്യപ്പെടുന്നുണ്ട്,' രവിദാസ് മെഹ്റോത്ര കൂട്ടിച്ചേര്‍ത്തു.
'ഇന്‍ഡ്യ' സഖ്യത്തിന്റെ നേതൃത്വം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഏറ്റെടുക്കണമെന്ന ആവശ്യവും നേരത്തെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. കല്യാണ്‍ ബാനര്‍ജി ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. 'ഇന്‍ഡ്യ സഖ്യത്തില്‍ ആരാണ് നേതാവ്? പ്രതിപക്ഷത്തിന്റെ മുഖമായി ആരെയും തിരഞ്ഞെടുത്തിട്ടില്ല. ഇപ്പോള്‍ അത് ചെയ്യേണ്ടതുണ്ട്. കോണ്‍ഗ്രസ് പരാജയപ്പെട്ടു എന്നത് സ്ഥിരീകരിക്കപ്പെട്ടു. ഞങ്ങള്‍ കോണ്‍ഗ്രസില്‍ വിശ്വസിച്ചു, പക്ഷേ അവര്‍ക്ക് വിജയിക്കാനായില്ല,' കല്യാണ്‍ ബാനര്‍ജി പറഞ്ഞിരുന്നു.
ആര്‍.ജെ.ഡി. സ്ഥാപകന്‍ ലാലു പ്രസാദ് യാദവും കഴിഞ്ഞ വര്‍ഷം 'ഇന്‍ഡ്യ' സഖ്യത്തെ നയിക്കാന്‍ മമതയെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
2020 ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റ് നേടിയ കോണ്‍ഗ്രസിന് ഇത്തവണ ആറ് സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. സഖ്യകക്ഷിയായ ആര്‍.ജെ.ഡി. 25 സീറ്റ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും, കഴിഞ്ഞ തവണ അവര്‍ക്ക് 75 സീറ്റുണ്ടായിരുന്നു. 202 സീറ്റ് നേടിയ എന്‍.ഡി.എ. സഖ്യമാണ് ബിഹാറില്‍ അധികാരത്തിലെത്തിയത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റ് നേടി കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും, തുടര്‍ന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വലിയ പരാജയമാണ് നേരിട്ടത്. കഴിഞ്ഞ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന എട്ട് സംസ്ഥാനങ്ങളില്‍ ആറിടത്തും ബി.ജെ.പി.യും സഖ്യകക്ഷികളുമാണ് വിജയിച്ചത്. ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ തോല്‍വി കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി.
Related News