ക്രിക്കറ്റ് പ്രേമികളെ നിരാശയിലാഴ്ത്തിയ ഒരു വാര്‍ത്തയോടെയാണ് കഴിഞ്ഞവര്‍ഷം വിടവാങ്ങിയത്. ഒരുകാലത്ത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ മധ്യനിരയുടെ നട്ടെല്ലായിരുന്ന ഡാമിയന്‍ മാര്‍ട്ടിന്‍ അതീവ ഗുരുതരാവസ്ഥയില്‍ ഹോസ്പിറ്റലില്‍ പ്രവേശിക്കപ്പെട്ടു എന്നതായിരുന്നു ആ വാര്‍ത്ത. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ തന്നെയാണ് ഡാമിയന്‍ മാര്‍ട്ടിന് മസ്തിഷ്‌ക ജ്വരം ബാധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. തലച്ചോറിനേയും നാഡിയെയും മൂടുന്ന മെനിഞ്ചസ് എന്ന ചര്‍മത്തെ ബാധിക്കുന്ന ഒരു ഗുരുതര അണുബാധയാണ് മെനിഞ്ചൈറ്റിസ്. ബാക്ടീരിയ അണുബാധ മൂലമാണ് ഡാമിയന്‍ മാര്‍ട്ടിന്റെ ആരോഗ്യസ്ഥിതി വഷളാകുന്നതും അദ്ദേഹത്തെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുന്നതും. 1992 മുതല്‍ മാര്‍ട്ടിന്‍ ഓസ്‌ട്രേലിയക്ക് വേണ്ടി പാഡ് കെട്ടിത്തുടങ്ങിയെങ്കിലും, 2000 മുതലാണ് അദ്ദേഹം കങ്കാരുകളുടെ ടെസ്റ്റ് ഏകദിന ടീമിലെ സ്ഥിരസാന്നിധ്യമായി മാറിയത്. 1999, 2003 ലോകകപ്പുകളില്‍ ഓസ്‌ട്രേലിയയെ ചാമ്പ്യന്മാരാക്കുന്നതിലും 2006 ചാമ്പ്യന്‍സ് ട്രോഫി നേടിയ ടീമിലും മാര്‍ട്ടിന്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നു. 208 ഏകദിനങ്ങളിലും 67 ടെസ്റ്റുകളിലും ഓസ്‌ട്രേലിയക്കായി പാഡ് കെട്ടിയ മാര്‍ട്ടിന്‍ ബാറ്റിംഗ് എന്ന കലയുടെ ക്ലാസിക്കല്‍ മുഖങ്ങളില്‍ ഒന്നായിരുന്നു. ആധുനിക ക്രിക്കറ്റിലെ അതിവേഗതയും പവര്‍ഹിറ്റിംഗും നിറഞ്ഞ ശൈലികള്‍ക്ക് മുന്നേ സാങ്കേതിക ശുദ്ധിയും ടൈമിംഗും അടിസ്ഥാനമാക്കിയുള്ള ബാറ്റിംഗ് ശൈലിയായിരുന്നു അദ്ദേഹത്തിന്റെത്.
ശരിയായ ഫുട് വര്‍ക്ക്, കണ്ണും പന്തും തമ്മിലുള്ള മികച്ച ഏകോപനം, ഓരോ പന്തിന്റെയും ലൈനും ലെങ്തും മാര്‍ട്ടിന്‍ നിരീക്ഷിക്കുന്ന രീതി എന്നതിനൊക്കെ ഒരു ക്ലാസിക്കല്‍ ടച്ചുണ്ടായിരുന്നു. കൂറ്റന്‍ ഷോട്ടുകള്‍ ഉപയോഗിക്കാതെ തന്നെ പന്തിനെ ബൗണ്ടറി കടത്താന്‍ മാര്‍ട്ടിന് നിഷ്പ്രയാസം സാധിക്കുമായിരുന്നു. സുന്ദരമായ കവര്‍ ഡ്രൈവുകളും സ്‌ട്രൈറ്റ് ഡ്രൈവുകളുമൊക്കെ മാര്‍ട്ടിന്റെ കയ്യൊപ്പ് പതിഞ്ഞ ഷോട്ടുകളായിരുന്നു. വലിയ മത്സരങ്ങളിലും നിര്‍ണായക ഘട്ടങ്ങളിലും മാര്‍ട്ടിന്‍ കാണിച്ചിരുന്ന മനക്കരുത്ത് ആ കാലത്തെ ക്രിക്കറ്റ് ആരാധകര്‍ക്ക് വലിയ അത്ഭുതമായിരുന്നു. അത്തരം ഘട്ടങ്ങളില്‍ അപകടസാധ്യതയുള്ള ഷോട്ടുകള്‍ ഒഴിവാക്കി ടീമിന്റെ ആവശ്യത്തിനനുസരിച്ച് കളിക്കാന്‍ അദ്ദേഹം എപ്പോഴും മിടുക്ക് കാട്ടി. ഒപ്പം അപകടസാധ്യതയുള്ള പന്തിനെ അദ്ദേഹം ലീവ് ചെയ്യുന്ന രീതിയും അതിമനോഹരമായിരുന്നു.
2003 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ പരിക്കേറ്റ വിരലുമായി മാര്‍ട്ടിന്‍ നേടിയ അപരാജിത അര്‍ദ്ധ സെഞ്ചുറി (88) അദ്ദേഹത്തിന്റെ ക്ലാസിക്ക് ഇന്നിംഗ്‌സുകളില്‍ ഒന്നായിരുന്നു. 2004 ല്‍ ഓസ്‌ട്രേലിയ ഇന്ത്യയില്‍ ടെസ്റ്റ്പരമ്പര നേടിയപ്പോള്‍ കൂടുതല്‍ റണ്‍സ് നേടിയതും പരമ്പരയിലെ താരമായതും മാര്‍ട്ടിന്‍ തന്നെയായിരുന്നു. റിക്കി പോണ്ടിംഗ്, ആദം ഗില്‍ക്രിസ്റ്റ്, മാത്യു ഹെയ്ഡന്‍ തുടങ്ങിയ വമ്പനടിക്കാരൊക്കെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ വാണിരുന്ന കാലത്തും ഡാമിയന്‍ മാര്‍ട്ടിന്‍ എന്ന മധ്യനിര ബാറ്റ്‌സ്മാന്‍ അവരുടെ അഭിവാജ്യ ഘടകമായിരുന്നു. 2006-07 ആഷസ് പരമ്പരക്ക് ശേഷമാണ് അപ്രതീക്ഷിതമായി മാര്‍ട്ടിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. അന്ന് അദ്ദേഹത്തിന് 35 വയസ്സായിരുന്നു പ്രായം. ആ പ്രായത്തിലും അദ്ദേഹം മികച്ച ഫോമില്‍ തന്നെയായിരുന്നു. മാര്‍ട്ടിന്റെ വിരമിക്കല്‍ പ്രഖ്യാപനം അന്നത്തെ ക്യാപ്റ്റനായിരുന്ന റിക്കി പോണ്ടിംങ്ങിനെ ഏറെ അസ്വസ്ഥമാക്കിയിരുന്നു. എന്നാല്‍ സ്ഥിരതയുള്ള പ്രകടനം തുടരാന്‍ കഴിയുമോ എന്ന ആശങ്കയും യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ സമയമായെന്ന ബോധ്യവും മാര്‍ട്ടിനെ ആ തീരുമാനത്തില്‍ ഉറപ്പിച്ചു നിര്‍ത്തി. വ്യക്തിഗത നേട്ടങ്ങളെക്കാള്‍ ടീമിന്റെ ഭാവിയെ മുന്‍നിര്‍ത്തിയായിരുന്നു അദ്ദേഹത്തിന്റെ ആ തീരുമാനം.
ഇപ്പോള്‍ കോമയില്‍ കഴിയുന്ന മാര്‍ട്ടിന്റെ രോഗാവസ്ഥയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍, അദ്ദേഹത്തിനൊപ്പം ഒരുമിച്ചു കളിച്ചിരുന്ന ആദം ഗില്‍ക്രിസ്റ്റും ഡാരന്‍ ലേമാനുമൊക്ക പ്രതികരണങ്ങള്‍ നടത്തിയിരുന്നു. ' അവന്‍ നേരിടുന്ന കഠിനമായ ഈ അവസ്ഥയെ അവന്‍ തീര്‍ച്ചയായും തരണം ചെയ്യും. ക്രിക്കറ്റ് ലോകം ഒന്നടങ്കം അവന്റെ കുടുംബത്തിനായി പ്രാര്‍ത്ഥിക്കുന്നുണ്ട്. ' അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം വ്യക്തിജീവിതത്തില്‍ മാത്രം ശ്രദ്ധിച്ചിരുന്ന 57 കാരന്റെ ആരോഗ്യത്തോടെയുള്ള മടങ്ങിവരവിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.
Related News