വാഷിംഗ്ടണ്‍: മാസങ്ങളായി തുടരുന്ന യുദ്ധത്തിന് വിരാമമിട്ടുകൊണ്ട് അമേരിക്കയും ഇറാനും തമ്മില്‍ ചരിത്രപരമായ കരാറില്‍ ഒപ്പുവെച്ചു. ഇറാന്‍ തങ്ങളുടെ കൈവശമുള്ള ഉയര്‍ന്ന നിലവാരത്തിലുള്ള യുറേനിയം ശേഖരം കുറയ്ക്കാനും, പകരം ഇറാനെതിരെ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങള്‍ അമേരിക്ക പിന്‍വലിക്കാനും തീരുമാനിച്ചതാണ് കരാറിലെ പ്രധാന വ്യവസ്ഥ. ഇതോടെ ഇറാനിയന്‍ എണ്ണ അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും ലഭ്യമാകും.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പം വെര്‍സായില്‍ വെച്ച് ചടങ്ങില്‍ വെച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കരാറില്‍ ഒപ്പുവെച്ചത്. ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ ടെഹ്റാനിലും കരാറില്‍ ഒപ്പുവെച്ചു. കരാറിന് മധ്യസ്ഥത വഹിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, കരാര്‍ ഉടനടി പ്രാബല്യത്തില്‍ വന്നതായി അറിയിച്ചു.
കരാറിലെ പ്രധാന വ്യവസ്ഥകള്‍:
ഇറാനെതിരെ ഏര്‍പ്പെടുത്തിയിരുന്ന സാമ്പത്തിക ഉപരോധങ്ങളില്‍ അമേരിക്ക ഇളവ് വരുത്തും. ഇത് ഇറാന്‍ എണ്ണ വില്‍ക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കും. കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കുറയ്ക്കാന്‍ ഇറാന്‍ സമ്മതിച്ചു. അന്തിമ ആണവ കരാറിലേക്ക് എത്തുന്നതിനായി 60 ദിവസത്തെ ചര്‍ച്ചകള്‍ക്ക് തുടക്കമിടും. ലോകത്തെ എണ്ണ ഗതാഗതത്തില്‍ നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം നീക്കുകയും, രണ്ട് മാസത്തേക്ക് ചുങ്കമില്ലാതെ കപ്പലുകള്‍ക്ക് സഞ്ചരിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു.
ലെബനന്റെ അഖണ്ഡത സംരക്ഷിക്കുമെന്ന് കരാര്‍ ഉറപ്പുനല്‍കുന്നു. എന്നാല്‍, ഹിസ്ബുള്ളയ്‌ക്കെതിരായ ഇസ്രായേല്‍ ആക്രമണവും ഇസ്രായേല്‍ സൈന്യത്തിന്റെ ലെബനന്‍ അധിനിവേശവും കരാറില്‍ വലിയ വെല്ലുവിളിയായി തുടരുന്നു. ഇസ്രായേലില്‍ നിന്ന് പിന്‍മാറണമെന്ന ഇറാന്‍ ആവശ്യം ഇസ്രായേല്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.
'ഇഷ്ടപ്പെട്ടില്ലെങ്കില്‍ വീണ്ടും ആക്രമിക്കും': ട്രംപ്
കരാര്‍ ഒപ്പുവെച്ചതിന് ശേഷം പ്രതികരിക്കവെ, ഇത് വളരെ ശക്തമായ ഒരു കരാറാണെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ അതേസമയം തന്നെ, കരാറിലെ വ്യവസ്ഥകള്‍ തൃപ്തികരമല്ലെങ്കില്‍ വീണ്ടും സൈനിക നടപടികളിലേക്ക് കടക്കാന്‍ മടിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. 'ഇതൊരു ധാരണാപത്രം മാത്രമാണ്. കാര്യങ്ങള്‍ തനിക്ക് ബോധിച്ചില്ലെങ്കില്‍ ബോംബാക്രമണങ്ങളിലേക്ക് തിരികെ പോകാന്‍ മടിക്കില്ല,' ട്രംപ് വ്യക്തമാക്കി.
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ഈ നീക്കം ആഗോളതലത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അതേസമയം, കരാറിലെ പല കാര്യങ്ങളും രഹസ്യമായി സൂക്ഷിച്ചിരിക്കുന്നത് പലതരത്തിലുള്ള ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്.
Related News