ന്യൂഡല്‍ഹി/റായ്പൂര്‍: രാജ്യം ക്രിസ്മസ് ആഘോഷിക്കുന്ന വേളയില്‍ സമ്മിശ്ര വികാരങ്ങള്‍ പങ്കുവെച്ച് തലസ്ഥാന നഗരിയും ഇതര സംസ്ഥാനങ്ങളും. സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലെ കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് റിഡംപ്ഷന്‍ സന്ദര്‍ശിച്ചപ്പോള്‍, ഛത്തീസ്ഗഢിലും ഉത്തര്‍പ്രദേശിലും ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണവും പ്രതിഷേധവും അരങ്ങേറി.
ഡല്‍ഹിയിലെ ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ ആസ്ഥാനമായ കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് റിഡംപ്ഷനില്‍ രാവിലെ നടന്ന പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പ്രധാനമന്ത്രി പങ്കെടുത്തു. ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ബിഷപ്പ് ഡോ. പോള്‍ സ്വരൂപ് പ്രധാനമന്ത്രിക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി.
'യേശുക്രിസ്തുവിന്റെ വചനങ്ങള്‍ സമൂഹത്തില്‍ ഐക്യം വര്‍ദ്ധിപ്പിക്കട്ടെ' എന്ന് പ്രധാനമന്ത്രി എക്‌സിലൂടെ ആശംസിച്ചു. എന്നാല്‍, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ കടുത്ത സുരക്ഷാ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം വിശ്വാസികള്‍ പള്ളിക്ക് മുന്നില്‍ പ്രതിഷേധിച്ചത് ശ്രദ്ധേയമായി. വിഐപി സന്ദര്‍ശനം മൂലം സാധാരണക്കാരുടെ ആരാധനാ സ്വാതന്ത്ര്യം തടസ്സപ്പെട്ടുവെന്നായിരുന്നു ഇവരുടെ പരാതി.
ഛത്തീസ്ഗഢിലും യുപിയിലും ആക്രമണം
പ്രധാനമന്ത്രി സൗഹാര്‍ദ്ദ സന്ദേശം പങ്കുവെക്കുമ്പോഴും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ഭീഷണിയുടെ നിഴലിലായി. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരായ ബന്ദിനിടെ റായ്പൂരിലെ മാളില്‍ അതിക്രമിച്ചു കയറിയ നൂറോളം വരുന്ന ഹിന്ദുത്വ സംഘം ക്രിസ്മസ് അലങ്കാരങ്ങളും സാന്താക്ലോസ് രൂപങ്ങളും തകര്‍ത്തു. 'സാന്താക്ലോസിനെ കാണാന്‍ ആഗ്രഹമില്ല' എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു അക്രമം. സംഭവത്തില്‍ 30 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് പുറത്ത് തീവ്ര ഹിന്ദു സംഘടനകള്‍ ഹനുമാന്‍ ചാലിസ ചൊല്ലി പ്രതിഷേധിച്ചു. പോലീസ് സാന്നിധ്യത്തിലായിരുന്നു ഈ നടപടിയെന്ന് ആരോപണമുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ മധ്യപ്രദേശിലെ ജബല്‍പൂരില്‍ അന്ധയായ യുവതിയെ ബിജെപി നേതാവ് മര്‍ദ്ദിച്ചതും, പാലക്കാട് ക്രിസ്മസ് കരോള്‍ സംഘത്തിന് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നടത്തിയ ആക്രമണവും ഉയര്‍ത്തിക്കാട്ടി ക്രൈസ്തവ സഭകള്‍ രംഗത്തെത്തി. രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ ഭീഷണിയുടെ നിഴലിലാണെന്ന് സിബിസിഐ പ്രതികരിച്ചു. ജബല്‍പൂരിലെ അക്രമത്തിന് നേതൃത്വം നല്‍കിയ ബിജെപി നേതാവ് അഞ്ജു ഭാര്‍ഗവയെ പുറത്താക്കണമെന്നും അക്രമകാരികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും സഭ ആവശ്യപ്പെട്ടു.
Related News