കൊച്ചി: 2024–25 സാമ്പത്തിക വർഷത്തെ മൊത്ത ലാഭവിഹിതമായ 79.82 കോടി രൂപ സിയാൽ സർക്കാരിന് കൈമാറി. സിയാൽ ഡയറക്ടർമാരായ മന്ത്രി പി. രാജീവ്, മന്ത്രി കെ. രാജൻ എന്നിവർ ചേർന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറിയത്. ചടങ്ങിൽ സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ്, കമ്പനി സെക്രട്ടറി സജി കെ. ജോർജ് എന്നിവരും പങ്കെടുത്തു.
സിയാലിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന വരുമാനവും ലാഭവും രേഖപ്പെടുത്തിയ വർഷമാണിത്. കമ്പനിയുടെ മൊത്ത വരുമാനം 1,142 കോടി രൂപയും ലാഭം 489.84 കോടി രൂപയുമാണ്. നിക്ഷേപകർക്കായി ഡയറക്ടർ ബോർഡ് ശുപാർശ ചെയ്ത 50 ശതമാനം ലാഭവിഹിതം 2025 സെപ്റ്റംബർ 27ന് നടന്ന വാർഷിക പൊതുയോഗം അംഗീകരിച്ചു. 25 രാജ്യങ്ങളിൽ നിന്നായി 33,000 നിക്ഷേപകരാണ് സിയാലിനുള്ളത്. ഇതിൽ ഏറ്റവും വലിയ നിക്ഷേപകനായ സംസ്ഥാന സർക്കാരിന് 33.38 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
ചിത്രവിവരണം: സിയാൽ ഡയറക്ടർമരായ മന്ത്രി പി. രാജീവ്, മന്ത്രി കെ. രാജൻ എന്നിവർ മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറുന്നു. മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ്, കമ്പനി സെക്രട്ടറി സജി കെ. ജോർജ് എന്നിവർ സമീപം.
Related News