ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക ശുദ്ധീകരണത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കുന്ന എസ്.ഐ.ആര്‍ നടപടികള്‍ക്കെതിരെ കേരള സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും നല്‍കിയ ഹരജികളില്‍ സുപ്രീം കോടതി സ്റ്റേ അനുവദിച്ചില്ല. വിശദമായ വാദം കേട്ട ശേഷം മാത്രമേ സ്റ്റേ ആവശ്യത്തില്‍ തീരുമാനമെടുക്കൂ എന്ന് കോടതി വ്യക്തമാക്കി. ഹരജികള്‍ നവംബര്‍ 26-ന് വീണ്ടും പരിഗണിക്കും.
നിയുക്ത ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. കേരളത്തിന്റെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഹരജികള്‍ പ്രത്യേകമായി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
ഹരജികള്‍ പരിഗണിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായിരുന്നില്ല. കമ്മീഷന്റെ അഭിപ്രായം കേട്ട ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി ഹരജിക്കാരോട് പറഞ്ഞു. കേരള സര്‍ക്കാരിന് പുറമെ സി.പി.എം., കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് എന്നീ പാര്‍ട്ടികളാണ് വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തിന് അടിയന്തര സ്റ്റേ നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എസ്.ഐ.ആര്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന വാദവും ഹരജിക്കാര്‍ ഉന്നയിക്കുന്നുണ്ട്.
അതേസമയം, എസ്.ഐ.ആര്‍. നടപടികളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ 99 ശതമാനം എസ്.ഐ.ആര്‍. ഫോമുകളും ബി.എല്‍.ഒമാര്‍ വിതരണം ചെയ്തു കഴിഞ്ഞു. ഇത് തിരികെ വാങ്ങുന്നതിനായി ബൂത്തുതലത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ബി.എല്‍.ഒമാരെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും, ജോലി തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും ഖേല്‍ക്കര്‍ മുന്നറിയിപ്പു നല്‍കി.
Related News