l o a d i n g

സാംസ്കാരികം

ഹിജാബ് കൊണ്ട് മതസൗഹാര്‍ദ്ദം മറക്കപ്പെടരുത്

മുസ്തഫ വാക്കാലൂര്‍

Thumbnail

കനേഡിയന്‍ ഗാനരചയിതാവും ഗായകനും കവിയും നോവലിസ്റ്റുമൊക്കെയായായിരുന്ന ലിയോനാര്‍ഡ് കോഹെന്‍ ആന്‍ദം (സങ്കീര്‍ത്തനം) എന്ന കവിതയില്‍ സ്‌നേഹത്തെക്കുറിച്ചും ക്രിസ്തുദേവനെക്കുറിച്ചും വര്‍ണ്ണിക്കുന്നുണ്ട്. സ്‌നേഹസ്വരൂപനായ യേശു മനുഷ്യര്‍ക്കിടയില്‍ അവതീര്‍ണ്ണനായി, എങ്കിലും നാം വേണ്ടവണ്ണം അദ്ദേഹത്തെ മനസ്സിലാക്കിയില്ല. സ്‌നേഹത്തിന്റെ പൂര്‍ണ്ണത തേടുന്നവരോട് കോഹെന് പറയാനുള്ളത് സ്ഥാനഭ്രംശവും ദുര്‍ബലതയും നിറഞ്ഞ അവസ്ഥയിലും കിടക്കാന്‍ ഒരിടം തേടുന്ന അഭയാര്‍ത്ഥിയെപ്പോലെയുമാണ് ഹൃദയങ്ങളില്‍ സ്‌നേഹമുള്ളത് എന്നാണ്. ഈയിടെ ഒരു വിദ്യാര്‍ത്ഥിയെ അകാരണമായി സ്‌കൂളിന് പുറത്തേക്ക് ഉന്തിവിട്ടപ്പോള്‍ മതേതര കേരളത്തിനും ഇക്കാര്യം ബോധ്യപ്പെട്ടു. കര്‍ത്താവിന്റെ മാലാഖാമാര്‍ക്ക് സ്‌നേഹത്തിന്റെ ക്രിസ്തുവചനങ്ങള്‍ ഹൃദയത്തിലാവാഹിക്കാന്‍ കഴിയേണ്ടതുണ്ടായിരുന്നു, പക്ഷെ അതുണ്ടായില്ല. കേരളം പിറകോട്ട് നടക്കാന്‍ തുടങ്ങി എന്നതിന്റെ സൂചനയായി പള്ളുരുത്തി സെന്റ് റീത്താസ് സംഭവം മാറുകയാണോ?

വിദ്യാഭ്യാസം മോചനത്തിന് വേണ്ടിയാണ്. എല്ലാ തരം അധമചിന്തകളില്‍ നിന്നും മനുഷ്യരെ ദൈവീക പാതയിലേക്കാനയിക്കാനും ശാസ്ത്രീയാവബോധം സൃഷ്ടിക്കാനും അന്ധവിശ്വാസങ്ങളില്‍ നിന്ന് മോചിപ്പിക്കുവാനും രാഷ്രത്തിന്റെ പുരഗതിക്ക് വേണ്ടി കൈകോര്‍ക്കുവാനും ഉതകുന്ന ഉത്തമ പൗരന്മാരെ വാര്‍ത്തെടുക്കുകയാണ് ഒരു വിദ്യാലയത്തിന്റെ ദൗത്യം. ദൈവികമാര്‍ഗം എന്നതുകൊണ്ടുദ്ദേശിച്ചത് ആത്മീയവും കാരുണ്യ പൂര്‍ണ്ണവുമായ ഒരവസ്ഥയാണ്. അതേത് മതത്തിനും ബാധകവുമാണ്. വിദ്യ നേടുന്നത് വൈവിധ്യത്തെ മനസ്സിലാക്കാനും പരസ്പരം അടുത്തറിയാനും പലരിലെ നന്മകളെ സ്വാംശീകരിക്കാനുമാണ്. സ്‌നേഹപാശത്തില്‍ എല്ലാ വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുകയും ഒരേ ചരടില്‍ കോര്‍ത്തുകൊണ്ട് മാലയായി ആഘോഷിക്കുകയുമാണ് ഇതുവരെ നമ്മള്‍ ചെയ്തത്. ഇനിയുമതാവര്‍ത്തിക്കണം.

ഹിജാബ്, തിരുവസ്ത്രം, ടര്‍ബന്‍, ഗൂങ്കട്ട്, തൊപ്പി എന്നതൊക്കെ ശിരോവസ്ത്രത്തിന്റെ വിളിപ്പേരുകള്‍ മാത്രമാണ്. എന്നാലിവ വിശ്വാസപരമായി ഒഴിച്ചുകൂടാന്‍ പറ്റാത്തവയുമാണ്. അത് മനസ്സിലാക്കാന്‍ നല്ലൊരു മനസ്സ് ഉണ്ടായാല്‍ മാത്രം മതി. കേരളത്തിലെ മുസ്ലിം സമൂഹത്തെ നിരീക്ഷിച്ചാല്‍ കൗമാര പ്രായത്തിലുള്ള 90% പെണ്‍കുട്ടികളും തലമറക്കുന്നതായി കാണാം. എങ്കില്‍ മുസ്ലിം കുട്ടികള്‍ അത് ധരിക്കട്ടെ എന്ന് ചിന്തിക്കുന്നതില്‍ പിഴവെന്താണ്? അത് പേടിയുണ്ടാക്കുന്നതും തീവ്രവാദവുമായി തീരുന്നതെങ്ങനെയാണ്?

പണ്ട് സ്വകാര്യ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ അതികമില്ലാതിരുന്ന കാലത്ത് കേരളീയര്‍ പഠിക്കാന്‍ പോയിരുന്ന വിദ്യാലയങ്ങളില്‍ ചന്ദനക്കുറിയും കുരിശും തൊപ്പിയും മക്കനയും യാതൊരു ഭീതിയുമില്ലാതെ ധരിക്കാമായിരുന്നു. അമ്പത് വയസ് പ്രായമുള്ളവരെല്ലാം അങ്ങനെ പഠിച്ചുവളര്‍ന്നവരാണ്. സെന്റ് റീത്താസ് സ്‌കൂളിലെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന കാല്‍ നൂറ്റാണ്ടുമുമ്പ് പഠിച്ചത് കര്‍ത്താവിന്റെ മണവാട്ടിയുടെ വേഷം ധരിച്ച് (തല മറച്ച്) തന്നെയാണല്ലോ. അന്നില്ലാത്ത ഒരു വിലക്ക് പിന്നെന്തേ അണ്‍ എയ്ഡഡ് സി.ബി.എസ്.ഇ യില്‍ കയറിപ്പറ്റി? ഇത് പരിശോധിക്കേണ്ടത് സഭകള്‍ തന്നെയാണ്. മത ശീലങ്ങള്‍ നമ്മുടെ മക്കള്‍ ചെറുപ്പത്തിലേ കൊണ്ടുനടക്കേണ്ടതുണ്ട്. കാരണം, അവ ശീലങ്ങളാണ്. നല്ല ശീലങ്ങള്‍ ചുട്ട മുതല്‍ ആരംഭിക്കേണ്ടതാണ്, എങ്കിലേ ചുടലവരെ നിലനിര്‍ത്താന്‍ കഴിയൂ. അതില്‍നിന്നും അവരെ നിര്‍ബന്ധപ്പൂര്‍വ്വം പിന്തിരിപ്പിക്കുന്നത് ദൈവീക പ്രവര്‍ത്തിയല്ല.

ലോകത്തൊന്നാകെ ശിരോവസ്ത്രം വിവാദം തന്നെയാണ്. അതുകൊണ്ടാണ് ഉത്തരേന്ത്യയില്‍ ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീകള്‍ ക്രൂശിക്കപ്പെടുന്നത്. ബഹുസ്വരതയെ ഉള്‍കൊള്ളാന്‍ കഴിയാത്തൊരു പ്രത്യയശാസ്ത്രത്തിന്റെ 100 വര്‍ഷത്തെ പരിശീലനത്തിന്റെ അനന്തരഫലമാണ് വസ്ത്രം നോക്കി ഇന്ത്യക്കാര്‍ ഇന്ത്യക്കാരെ നിന്ദിക്കുന്നതും മര്‍ദ്ധിക്കുന്നതും. കേരളത്തില്‍ നിന്നടക്കം ഉത്തരേന്ത്യയില്‍ ജോലിചെയ്യുന്ന കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത് വേഷം നോക്കി തന്നെയാണ്. അവിടെ നീതി വേണമെന്ന് ആവശ്യപ്പെടുന്നവര്‍ ഇവിടെ സ്വന്തം സ്ഥാപനങ്ങളില്‍ മറ്റ് മതസ്ഥരുടെ നീതി നിഷേധിക്കുന്നത് അധാര്‍മ്മികമാണ്. ശിരോവസ്ത്രം ഒഴിവാക്കുന്നതോടെ മതേതരത്വമാകുമെന്നത് മൂഢവിശ്വാസമാണ്. മറ്റുള്ള കുട്ടികള്‍ക്ക് ഭീതിയാണ് അതുവഴിയുണ്ടായേക്കുക എന്നത് ഇസ്ലാമോഫോബിയയാണ്. എല്ലാത്തരം ഫോബിയകള്‍ക്കും എതിരെ നിര്‍ഭയത്വം പകര്‍ന്ന് നല്‍കാനുതകുന്നതാവണം വിദ്യാഭ്യാസം.

കേരളത്തില്‍ ഏറ്റവും കൂടുതല്‍കാലം വിദ്യാഭ്യസ വകുപ്പ് കൈകാര്യം ചെയ്തത് മുസ്ലിം മന്ത്രിമാരാണ്. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്രിസ്തീയ സമൂഹത്തിനാണ്. അതില്‍ത്തന്നെ സഭകള്‍ നേരിട്ട് നടത്തുന്ന സ്ഥാപനങ്ങളാണ് കൂടുതല്‍. കേരളത്തില്‍ പൊതുവിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതില്‍ വൈദേശികരും തദ്ദേശീയരുമായ ക്രിസ്ത്യന്‍ സമൂഹം നല്‍കിയ സംഭാവന ഏറെ വലുതും സ്തുത്യര്‍ഹവുമാണ്. അതിനാല്‍ തന്നെ ജാതി-മത ഭേദമന്യേ എല്ലാവരും അവരുടെ സ്ഥാപനങ്ങളില്‍ ചേര്‍ന്ന് പഠിക്കുകയും ചെയ്യുന്നു. ചില സ്ഥാപനങ്ങള്‍ ക്രിസ്ത്യാനികളല്ലാത്ത വിദ്യാര്‍ത്ഥികളോട് പോലും കുരിശുവരച്ച് പ്രാര്‍ത്ഥിപ്പിക്കുമെന്നും തല മറക്കാന്‍ അനുവദിക്കില്ലെന്നുമുള്ള പരാതികള്‍ നേരത്തെ തന്നെയുണ്ട്. ഇത്തരം അപശ്രുതികള്‍ വൈജാത്യങ്ങളുള്‍ക്കൊള്ളുന്ന ഒരു സമൂഹത്തിന് നല്ലതല്ല. ഒരുമുഴം തുണി തലയില്‍ ഇട്ടുവെന്നത് കൊണ്ട് മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് വിദ്യ നിഷേധിക്കരുത്. നിയമം അതിനനുസരിച്ച് മാറ്റുകയാണ് വേണ്ടത്.

ഏറ്റവും വിദ്യാസമ്പന്നര്‍, ഉയര്‍ന്ന തലങ്ങളിലെ ഉദ്യോഗസ്ഥര്‍, പത്ര പ്രവര്‍ത്തകര്‍, ഭൂസ്വത്തിനുടമകള്‍, സര്‍വ്വോപരി സമാധാന കാംക്ഷികള്‍ എന്ന നിലയിലാണ് ക്രിസ്ത്യന്‍ സമൂഹം കേരളത്തില്‍ അറിയപ്പെടുന്നത്. ഈ ശോഭനീയ ചിത്രത്തിന് വിഘാതം സൃഷ്ടിച്ചുകൊണ്ട് ഒരു ദശകമായി കാസ എന്ന പേരില്‍ തീവ്രചിന്തകള്‍ വെച്ചുപുലര്‍ത്തുന്ന ഒരു സംഘം ആര്‍.എസ്.എസിനോട് ചേര്‍ന്ന് ക്രിസ്ത്യന്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ പല കുഞ്ചികസ്ഥാനങ്ങളിലും ഇരിപ്പുറപ്പിച്ചിട്ടുണ്ട്. അവര്‍ക്ക് സ്‌കൂള്‍ യൂണിഫോം അല്ല, രാഷ്ട്രീയവും മതസ്പര്‍ദ്ധയുമാണ് വിഷയം. അവരുടെ ഇംഗിതത്തിന് വഴിപ്പെട്ട് കേരളത്തിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ഇടവരരുത്. തീവ്രവാദ ചിന്തകള്‍ മുളപൊട്ടുന്ന മുറക്ക് അതാത് സമുദായ നേതൃത്വങ്ങള്‍ ഇടപെട്ടുകൊണ്ട് ഇത്തരം പ്രവണതകള്‍ നിരുത്സാഹപ്പെടുത്തണം. ഹിജാബ് വിഷയത്തിലും അത് സാധിക്കേണ്ടതായിരുന്നു.

നാളിതുവരെ പൊതുവിദ്യാലയങ്ങളില്‍ നമ്മള്‍ എങ്ങനെയാണോ മതസ്വാതന്ത്ര്യം അനുഭവിച്ചത്, ആ സ്ഥിതി സ്വകാര്യ വിദ്യാലയങ്ങളില്‍ അടക്കം നിലനിര്‍ത്തുക. മധ്യ-തിരുവിതാംകൂര്‍ പ്രദേശത്ത് ഒരു ദശകമായി നിലനില്‍ക്കുന്ന മുസ്ലിം ക്രിസ്ത്യന്‍ അസ്വാരസ്യങ്ങള്‍ സൗഹൃദപൂര്‍വ്വം ചര്‍ച്ച ചെയ്യുകയും പരിഹരിക്കുകയും വേണം. അതിന് ഇരു വിഭാഗത്തിലെയും വിവേകമതികള്‍ മുന്നോട്ട് വരേണ്ടതുണ്ട്. തീവ്രവാദത്തിന്റെ ഏതൊരു കനലും കെട്ടടങ്ങേണ്ടതുണ്ട്. കേരളത്തില്‍ അത്തരമൊരു സാഹചര്യം വേണ്ടതില്ല. സംഘ് പരിവാര ശക്തികളാണ് ഈ അസ്വാരസ്യം മുതലെടുക്കുന്നത്. അവര്‍ രണ്ട് പ്രബല ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുവാന്‍ പരമാവധി പ്രകോപനങ്ങള്‍ സൃഷ്ടിക്കും. കേരളം മറ്റെല്ലാറ്റിലും എന്നപോലെ തീവ്ര വലത് നിലപാടിനെതിരെയും ഇന്ത്യക്ക് മാതൃകയാവണം.

(കെ.എം കോളേജ് ഓഫ് ആര്‍ട്‌സ് & സയന്‍സ്- തേക്കിന്‍ചുവട്, അരീക്കോട് പ്രിന്‍സിപ്പല്‍ ആണ് ലേഖകന്‍)

Latest News

 പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് ഭരണാധികാരികളുടെ നിലപാട് സ്വാഗതാര്‍ഹം - ഫിറോസ് കൊയിലാണ്ടി
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് ഭരണാധികാരികളുടെ നിലപാട് സ്വാഗതാര്‍ഹം - ഫിറോസ് കൊയിലാണ്ടി
April 21, 2026
 ഇറാനില്‍നിന്നുള്ള ആണവശേഖരം ദുഷ്‌കരം; കരാര്‍ പഴയതിനേക്കാളും മികച്ചതാവും -ഡൊണാള്‍ഡ് ട്രംപ്
ഇറാനില്‍നിന്നുള്ള ആണവശേഖരം ദുഷ്‌കരം; കരാര്‍ പഴയതിനേക്കാളും മികച്ചതാവും -ഡൊണാള്‍ഡ് ട്രംപ്
April 21, 2026
ലെബനനില്‍ ക്രിസ്തുപ്രതിമ തകര്‍ത്ത് ഇസ്രായേല്‍ സൈനികന്‍; യു.എസില്‍ കടുത്ത പ്രതിഷേധം
ലെബനനില്‍ ക്രിസ്തുപ്രതിമ തകര്‍ത്ത് ഇസ്രായേല്‍ സൈനികന്‍; യു.എസില്‍ കടുത്ത പ്രതിഷേധം
April 21, 2026
ജര്‍മ്മനിയിലെ ഗുരുദ്വാരയില്‍ വന്‍ സംഘര്‍ഷം: 11 പേര്‍ക്ക് പരിക്ക്, തോക്കും കത്തിയും ഉപയോഗിച്ചതായി റിപ്പോര്‍ട്ട്
ജര്‍മ്മനിയിലെ ഗുരുദ്വാരയില്‍ വന്‍ സംഘര്‍ഷം: 11 പേര്‍ക്ക് പരിക്ക്, തോക്കും കത്തിയും ഉപയോഗിച്ചതായി റിപ്പോര്‍ട്ട്
April 21, 2026
ആപ്പിള്‍ സിഇഒ സ്ഥാനത്തുനിന്ന് ടിം കുക്ക് മാറുന്നു; ജോണ്‍ ടെര്‍നസ് പുതിയ മേധാവി
ആപ്പിള്‍ സിഇഒ സ്ഥാനത്തുനിന്ന് ടിം കുക്ക് മാറുന്നു; ജോണ്‍ ടെര്‍നസ് പുതിയ മേധാവി
April 21, 2026
കാലിഫോര്‍ണിയയില്‍ ചെറുവിമാനം തകര്‍ന്നു വീണു; 70 കാരനായ പൈലറ്റിന് ഗുരുതര പരിക്ക്
കാലിഫോര്‍ണിയയില്‍ ചെറുവിമാനം തകര്‍ന്നു വീണു; 70 കാരനായ പൈലറ്റിന് ഗുരുതര പരിക്ക്
April 21, 2026
ഗള്‍ഫ് സിനിമാലോകത്തിന്റെ പ്രിയതാരം ഹയാത്ത് അല്‍-ഫഹദ് അന്തരിച്ചു
ഗള്‍ഫ് സിനിമാലോകത്തിന്റെ പ്രിയതാരം ഹയാത്ത് അല്‍-ഫഹദ് അന്തരിച്ചു
April 21, 2026
ഇന്ത്യയുമായി സാംസ്‌കാരിക സഹകരണത്തിന് സൗദി ശൂറ കൗണ്‍സില്‍ അംഗീകാരം
ഇന്ത്യയുമായി സാംസ്‌കാരിക സഹകരണത്തിന് സൗദി ശൂറ കൗണ്‍സില്‍ അംഗീകാരം
April 21, 2026
യുഡിഎഫ് മിന്നും വിജയം നേടും; മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനാവശ്യം: റിയാദ് ഒ.ഐ.സി.സി.
യുഡിഎഫ് മിന്നും വിജയം നേടും; മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനാവശ്യം: റിയാദ് ഒ.ഐ.സി.സി.
April 20, 2026
ബഹ്റൈന്‍ കെ.എം.സി.സി പ്രസിഡന്റ് ഹബീബ്‌റഹ്‌മാന്റെ ഭാര്യ യസീന നിര്യാതയായി
ബഹ്റൈന്‍ കെ.എം.സി.സി പ്രസിഡന്റ് ഹബീബ്‌റഹ്‌മാന്റെ ഭാര്യ യസീന നിര്യാതയായി
April 20, 2026