തിരുവനന്തപുരം: ഡല്‍ഹിയില്‍വെച്ച് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് സ്വീകരിച്ചതിനേക്കാള്‍ വലിയ വൈകാരിക ഭാരമാണ് താന്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് അനുഭവിക്കുന്നതെന്ന് പ്രശസ്ത നടന്‍ മോഹന്‍ലാല്‍. തന്നെ 'താനാക്കി മാറ്റിയ കേരളവും മലയാളികളും അവര്‍ തിരഞ്ഞെടുത്ത സര്‍ക്കാരുമാണ്' ഈ സ്വീകരണം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഈ കാരണങ്ങള്‍കൊണ്ട് ഞാന്‍ അനുഭവിക്കുന്ന വൈകാരിക ഭാരത്തെ മറച്ചുപിടിക്കാന്‍ കാലങ്ങളായി ഞാന്‍ ആര്‍ജ്ജിച്ച അഭിനയശേഷിക്ക് പോലും സാധിക്കുന്നില്ല,' മോഹന്‍ലാല്‍ പറഞ്ഞു. 'ഡല്‍ഹിയില്‍ വെച്ച് അതിവിശിഷ്ടമായ പുരസ്‌കാരം വാങ്ങിയ നിമിഷത്തേക്കാള്‍ ഏറെ വൈകാരികഭാരത്തോടെയാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്.'
ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ ആദരിക്കുന്നതിന്റെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ' മലയാളം വാനോളം ലാല്‍സലാം ' എന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കേരള സര്‍ക്കാരിനുവേണ്ടി കവി പ്രഭാ വര്‍മ്മ എഴുതിയ പ്രശസ്തിപത്രം മുഖ്യമന്ത്രി മോഹന്‍ലാലിന് സമര്‍പ്പിച്ചു.
ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളൊന്നുമറിയാതെ അമ്മയ്ക്കും അച്ഛനുമൊപ്പം ജീവിച്ച മണ്ണാണ് തിരുവനന്തപുരമെന്നും അദ്ദേഹം അനുസ്മരിച്ചു. സിനിമയെക്കുറിച്ച് ധാരണയില്ലാത്ത കാലത്ത് ഈ നഗരത്തില്‍ വെച്ച് സിനിമയെടുക്കാന്‍ സുഹൃത്തുക്കള്‍ തീരുമാനിച്ചതും, തുടര്‍ന്ന് തന്റെ ചിത്രം ഫാസിലിന് അയച്ചുകൊടുത്തതും, അങ്ങനെ ' മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ ' നരേന്ദ്രനായി ക്യാമറയ്ക്ക് മുന്നിലെത്തിയതുമായ സിനിമാ പ്രവേശന കാലഘട്ടവും അദ്ദേഹം പങ്കുവെച്ചു.
'48 വര്‍ഷങ്ങള്‍, ഇങ്ങോട്ട് വരുന്നതിന് തൊട്ടുമുന്‍പും ഞാന്‍ ക്യാമറയ്ക്ക് മുന്നിലായിരുന്നു. വിധി എന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ഓര്‍ത്ത് വിസ്മയിക്കുന്നു. ഇത് തന്നെയാണോ തൊഴില്‍ എന്നാലോചിക്കുമ്പോള്‍ 'ലാലേട്ടാ' എന്ന വിളി കേള്‍ക്കും. മുങ്ങി പോകുന്നെന്ന് തോന്നുമ്പോള്‍ ആരെങ്കിലും വന്ന് കൈപിടിക്കും. കാഴ്ചക്കാരില്ലെങ്കില്‍ കലാകാരന്മാര്‍ ഇല്ല. എനിക്ക് ലഭിച്ച എല്ലാ പുരസ്‌കാരങ്ങളും മലയാളിക്കും മലയാളത്തിനും കേരളത്തിന് ആകെയും ലഭിച്ചവയാണ്. പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങുന്നത് കലാകാരന്റെ കരങ്ങള്‍ ആണെങ്കിലും അത് എത്തിച്ചേരുന്നത് അയാളെ സൃഷ്ടിക്കുന്നതില്‍ വലിയ പങ്കുവഹിച്ച സമൂഹത്തിലേക്കാണ്,' മോഹന്‍ലാല്‍ വ്യക്തമാക്കി.
മലയാള സിനിമാ ചരിത്രത്തിലെ സുവര്‍ണ നേട്ടം: മുഖ്യമന്ത്രി
രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ ആദരിച്ചുകൊണ്ട് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, ഇത് മലയാള സിനിമാ ചരിത്രത്തിലെ സുവര്‍ണ നേട്ടമാണ് എന്ന് വിശേഷിപ്പിച്ചു.
'ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്ക് മോഹന്‍ലാലെന്ന അതുല്യപ്രതിഭ നല്‍കിയ മഹത്തായ സംഭാവനകള്‍ക്കുള്ള ആദരവാണ് ഈ പുരസ്‌കാരം,' മുഖ്യമന്ത്രി പറഞ്ഞു. 1978ലെ 'തിരനോട്ടം' മുതലുള്ള മോഹന്‍ലാലിന്റെ അഭിനയ മികവിനെ പ്രശംസിച്ച അദ്ദേഹം, നിത്യജീവിതത്തില്‍ ഇടയ്ക്കെല്ലാം മോഹന്‍ലാലായിപ്പോവുക എന്നത് പോലും ചില മലയാളികളുടെ ശീലമായി മാറിയെന്ന് നിരീക്ഷിച്ചു. പ്രായഭേദമന്യെ മലയാളികള്‍ ലാലേട്ടന്‍ എന്ന് വിളിക്കുന്നതും, വീട്ടിലെ ഒരംഗമായി അദ്ദേഹത്തെ കാണുന്നതും മുഖ്യമന്ത്രി എടുത്തുപറഞ്ഞു. 'തിരശ്ശീലയ്ക്കു പുറമെ അരങ്ങിലും തന്റെ അഭിനയകലയുടെ അപാരത കാട്ടിത്തന്നു. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വഴക്കമേറിയ നടനശരീരമാണ് മോഹന്‍ലാലിന്റേത്,' മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Related News