ദുബായ്: ഏഴുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സംഗീത പരിപാടിക്കായി പ്രശസ്ത ഗായിക കെ.എസ്. ചിത്ര ദുബായില്‍. മകളുടെ മരണശേഷം ദുബായിലേക്കുള്ള യാത്ര ഒഴിവാക്കുകയായിരുന്നു. ദുബായിയോട് എന്തോ ഒരകല്‍ച്ച തോന്നിയിരുന്നു. പിന്നീട് ഇവിടെയുള്ള പ്രവാസി മലയാളകളുടെ സ്‌നേഹം അതെല്ലാം മറക്കാന്‍ സഹായിക്കുകയായിരുന്നുവെന്ന് ടൈംലെസ് മെലഡീസ് എന്ന ലൈവ് മ്യൂസിക്കല്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ചിത്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കലാരംഗത്ത് എഐയുടെ സാന്നിധ്യം ഭയപ്പെടുത്തുന്നുണ്ടെന്ന് ചിത്ര പറഞ്ഞു. പാട്ടിലും സിനിമയിലുമൊക്കെ നിര്‍മിതബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകളുടെ വരവിനെ കുറിച്ച് ആശങ്കയുണ്ട്. പക്ഷേ മാറ്റങ്ങളെ പൂര്‍ണമായി തള്ളിപ്പറയുന്നുമില്ലെന്ന് അവര്‍ പറഞ്ഞു.
എത്ര പാട്ടുകള്‍ ഇതുവരെ പാടിയെന്ന് ചോദിച്ചാല്‍ ചിതലരിച്ച പാട്ടുപുസ്തകങ്ങളെ ഓര്‍മവരും. 25000 എന്നൊക്കെ പൊലിപ്പിച്ച് പറയുകയാണ്. ഏതായാലും 18000 ത്തില്‍ ഏറെ വരുമെന്നും താനിപ്പോഴും സംഗീത പരിശീലനം ഒഴിവാക്കാറില്ലെന്നും ചിത്ര പറഞ്ഞു.
യേശുദാസിന്റെ മാമാങ്കം പലകുറി തുടങ്ങിയ തരംഗിണി പുറത്തിറക്കിയ ഓണപ്പാട്ടുകള്‍ മലയാളികള്‍ക്ക് മറക്കാനാവില്ല. എല്ലാവരും ഈ പാട്ടുകള്‍ക്കായി കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഓണമുള്ള കാലത്തോളം ആരും ഈ പാട്ടുകള്‍ മറക്കില്ല. പഴയ പോലെ ആരും സിഡികളൊന്നും വാങ്ങുന്നില്ല. 10 പാട്ടുകളടങ്ങിയ ആല്‍ബം എന്ന രീതിയൊക്കെ മാറി. ഇപ്പോള്‍ ഒരു പാട്ട് വീതം വിഡിയോ ആയി പുറത്തിറക്കുന്നതാണ് ഓണപ്പാട്ടുകളുടെ രീതി. കേരളത്തിലേക്കാള്‍ ഓണാഘോഷം സജീവമാകുന്നത് പ്രവാസ ലോകത്താണെന്നും ചിത്ര പറഞ്ഞു.
നാളെ (ശനിയാഴ്ച) ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന ടൈംലെസ് മെലഡീസ് എന്ന ലൈവ് മ്യൂസിക്കല്‍ പരിപാടിയില്‍ പങ്കെടുക്കാനാണ് ചിത്ര ദുബായില്‍ എത്തിയത്. സ്റ്റീഫന്‍ ദേവസ്സി, ഹരിശങ്കര്‍, ശ്രീരാഗ്, രാജേഷ് ചേര്‍ത്തല, അനാമിക തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
Related News