ഖാര്‍ത്തൂം: പടിഞ്ഞാറന്‍ സുഡാനിലെ മറ മലനിരകളില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കുറഞ്ഞത് 1,000 പേരെങ്കിലും മരിച്ചതായി വിമതസംഘടനയായ സുഡാന്‍ ലിബറേഷന്‍ മൂവ്‌മെന്റ്/ആര്‍മി (SLM/A) അറിയിച്ചു. ഞായറാഴ്ചയുണ്ടായ തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് നോര്‍ത്ത് ദാര്‍ഫൂര്‍ സംസ്ഥാനത്തിലെ തരാസിന്‍ ഗ്രാമം മുഴുവന്‍ നിലംപരിശായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടതെന്നും ഗ്രാമത്തിന്റെ വലിയൊരു ഭാഗം മണ്ണിടിച്ചിലില്‍ പൂര്‍ണ്ണമായും ഇല്ലാതായി എന്നും സംഘത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഐക്യരാഷ്ട്രസഭയെയും മറ്റു പ്രാദേശിക, ആഗോള മനുഷ്യാവകാശ സംഘടനകളെയും അടിയന്തര സഹായത്തിനായി സമീപിച്ചിരിക്കുകയാണ് വിമതസംഘടന. സുഡാനീസ് സൈന്യവും പരാമിലിട്ടറി വിഭാഗമായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സും (RSF) തമ്മിലുള്ള യുദ്ധം മൂലം വീടുകള്‍ നഷ്ടപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങള്‍ അഭയം തേടിയിരിക്കുന്ന പ്രദേശമാണ് മറ മലനിരകള്‍. എന്നാല്‍ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലും അപകടകരമായ സാഹചര്യവും രക്ഷാപ്രവര്‍ത്തനങ്ങളെ കൂടുതല്‍ ദുഷ്‌കരമാക്കുമെന്ന് ആശങ്കയുണ്ട്.
സുഡാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല. പ്രദേശത്തേക്കുള്ള പ്രവേശനം പരിമിതമായതിനാല്‍ ദുരന്തത്തിന്റെ യഥാര്‍ത്ഥ വ്യാപ്തിയും വ്യക്തമല്ല. ദാര്‍ഫൂറിലെ സൈന്യാനുകൂല ഗവര്‍ണര്‍ മിന്നി മിന്നാവി മണ്ണിടിച്ചിലിനെ 'മാനവീയ ദുരന്തം' എന്ന് വിശേഷിപ്പിച്ചു. 2023 ഏപ്രിലില്‍ സുഡാനീസ് സൈന്യവും ആര്‍എസ്എഫ് സേനയും തമ്മില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധം രാജ്യത്തെ പട്ടിണിയിലേക്കും, ദാര്‍ഫൂര്‍ പടിഞ്ഞാറന്‍ പ്രദേശത്ത് ജനങ്ങളെ ദുരിതത്തിലേക്കും തള്ളിയിട്ടു.
യുദ്ധത്തില്‍ മരിച്ചവരുടെ കണക്ക് വ്യത്യസ്തമാണെങ്കിലും, കഴിഞ്ഞ വര്‍ഷം ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ നല്‍കിയ വിലയിരുത്തല്‍ പ്രകാരം, 2023-ല്‍ യുദ്ധം തുടങ്ങിയത് മുതല്‍ ഏകദേശം 1,50,000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്. ഏകദേശം 1.2 കോടി ആളുകള്‍ വീടുകള്‍ വിട്ട് കുടിയൊഴിഞ്ഞിട്ടുണ്ട്.
Related News