വാഷിംഗ്ടണ്‍/ ദുബായ്- അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിര്‍ണായക സമാധാന കരാര്‍ ഉടന്‍ ഒപ്പുവെക്കുമെന്ന് യു.എസ്, പാകിസ്ഥാന്‍ നേതാക്കള്‍ പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍ കരാര്‍ ഒപ്പിടുന്ന സമയത്തെച്ചൊല്ലി ഇറാന്‍ സംശയം പ്രകടിപ്പിക്കുകയും, രാജ്യത്തിനകത്ത് കടുത്ത തീവ്രനിലപാടുകാര്‍ കരാറിനെതിരെ പരസ്യമായി രംഗത്തിറങ്ങുകയും ചെയ്തത് അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്.
ഞായറാഴ്ച തന്റെ എണ്‍പതാം ജന്മദിനത്തില്‍ ഇറാനുമായുള്ള സമാധാന കരാര്‍ ഒപ്പുവെക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. ഇരുപക്ഷവും സമാധാന കരാറിന്റെ ചട്ടക്കൂടില്‍ ധാരണയിലെത്തിയതായും ഞായറാഴ്ച ഒപ്പുവെക്കല്‍ നടക്കുമെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും അറിയിച്ചു. എന്നാല്‍, ഞായറാഴ്ച ഒപ്പുവെക്കുമെന്ന വാര്‍ത്ത ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കരാര്‍ ഞായറാഴ്ച ഉണ്ടാകില്ലെന്നും എന്നാല്‍ വരും ദിവസങ്ങളില്‍ അത് പ്രതീക്ഷിക്കാമെന്നുമാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് വ്യക്തമാക്കിയത്. കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ആഗോള എണ്ണ വിതരണത്തിന്റെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തന്നെ എല്ലാവര്‍ക്കുമായി തുറന്നുനല്‍കുമെന്ന് ട്രംപ് അവകാശപ്പെട്ടു. യു.എസ് ഉപരോധത്തെത്തുടര്‍ന്ന് നിലവില്‍ ഈ പാത അടഞ്ഞുകിടക്കുകയാണ്.
കരാറിനെതിരെ ഇറാനിലെ തീവ്രനിലപാടുകാര്‍ തെരുവിലിറങ്ങിയിട്ടുണ്ട്. ടെഹ്റാനിലെ വിദേശകാര്യ മന്ത്രാലയത്തിന് മുന്നില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖിക്കെതിരെ കടുത്ത മുദ്രാവാക്യങ്ങള്‍ വിളിച്ചു. യു.എസിന് മുന്നില്‍ കീഴടങ്ങരുതെന്നും മന്ത്രി രാജിവെക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍, യുദ്ധത്തിന് ശേഷം തങ്ങളുടെ രാജ്യം കൂടുതല്‍ ശക്തമായാണ് ഉയര്‍ന്നുവന്നതെന്നാണ് അരാഖിയുടെ നിലപാട്.
സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും ഇരുവിഭാഗവും തമ്മിലുള്ള സൈനിക ഏറ്റുമുട്ടലുകള്‍ തുടരുകയാണ്. ഹോര്‍മുസ് കടലിടുക്കിന് നേരെ വന്ന ഇറാനിന്റെ നിരവധി ഡ്രോണുകള്‍ യു.എസ് സൈന്യം വെടിവെച്ചിട്ടു. അതിനിടെ, യു.എസ്-ഇറാന്‍ കരാറിന്റെ ഭാഗമല്ലെന്ന് പ്രഖ്യാപിച്ച ഇസ്രായേല്‍, ലെബനനിലെ ഇറാന്‍ അനുകൂല സംഘടനയായ ഹിസ്ബുള്ളയുടെ എഴുപതിലധികം കേന്ദ്രങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ വ്യോമാക്രമണം നടത്തി.
തടഞ്ഞുവെച്ചിരിക്കുന്ന കോടിക്കണക്കിന് ഡോളറിന്റെ ഇറാനിയന്‍ ആസ്തികള്‍ വിട്ടയക്കുക, ഇറാനുമേലുള്ള എണ്ണ ഉപരോധം പിന്‍വലിക്കുക എന്നിവയ്ക്ക് പകരമായി ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കുക എന്നതാണ് പ്രാഥമിക കരാര്‍ വ്യവസ്ഥയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കടലിടുക്കിലൂടെയുള്ള സര്‍വീസുകള്‍ക്ക് ഫീസ് ഈടാക്കുമെന്നും മേഖലയിലെ വിദേശ സൈനിക താവളങ്ങള്‍ അവസാനിപ്പിക്കണമെന്നുമാണ് ഇറാന്റെ നിലപാട്.
ഏറ്റവും തര്‍ക്കവിഷയമായ ഇറാന്റെ ആണവ പരിപാടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കരാര്‍ ഒപ്പിട്ട ശേഷം വരും ദിവസങ്ങളില്‍ നടക്കും. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം നശിപ്പിക്കുന്നതിലേക്ക് നയിക്കുന്ന ചര്‍ച്ചകള്‍ക്കായി 60 ദിവസത്തെ സമയപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുമായും ട്രംപ് ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.
Related News